
തിരുവനന്തപുരം: റോഡിലെ അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുമ്പോൾ കേരളം അപകടങ്ങളുടെ ഹോട്ട്സ്പോട്ട് ആയി മാറുന്നതെങ്ങനെയെന്ന് പരിശോധിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ. ഈ വർഷം മാത്രം 40821 അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 3168 പേർക്ക് ജീവന് നഷ്ടമായി. 45657 പേർക്ക് പരിക്കേറ്റു. അശ്രദ്ധയും അമിതവേഗവും അപകടത്തിന് കാരണമാകുമ്പോൾ യാത്രകളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, സ്വന്തം അനുഭവം പങ്കുവെച്ച് ഓർമ്മിപ്പിക്കുകയാണ് മുൻ ചീഫ് സെക്രട്ടറിയായ വി. വേണു.
അരനിമിഷത്തെ ശ്രദ്ധക്കുറവാണ് തനിക്കും കുടുംബത്തിനും സംഭവിച്ച അപകടത്തിന് കാരണമെന്ന് വി വേണു ലൈത്തോണിൽ പറഞ്ഞു. ''2023 ജനുവരിയിലാണ് ഞങ്ങളുടെ കാർ അപകടത്തിൽ പെട്ടത്. കാർ ലോറിയുടെ അടിയിലേക്ക് പോയിട്ടും ജീവനോടെ ഞങ്ങൾ എല്ലാവരും പുറത്തുവന്നത് പിൻസീറ്റിലിരുന്നിട്ടും ഞങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ടാണ്. മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കാര്യം മിക്കവരും ലളിതമായി എടുക്കും. എന്നാൽ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണിത്. അരനിമിഷത്തെ ശ്രദ്ധക്കുറവാണ് അന്നത്തെ അപകടത്തിന് കാരണം. അത് ആര്‍ക്കും സംഭവിക്കാം. ഈ ശ്രദ്ധക്കുറവ് മറികടക്കാൻ കഴിയുന്നതും ഉറക്കം വരുന്ന, ശ്രദ്ധ കുറയുന്ന അവസരങ്ങളിൽ യാത്ര ഒഴിവാക്കുക എന്നതാണ്. ഒഴിവാക്കാവുന്ന എത്രയോ യാത്രകളാണ് നമ്മള്‍ നടത്തുന്നത്? ഈ സമയത്തൊക്കെ ഇത്തരം ഇത്തരം ചില പ്രശ്നങ്ങള പതിയിരുപ്പുണ്ട്. എത്ര അനുഭവ സമ്പത്തുള്ള ഡ്രൈവറാണെങ്കിലും ഈ അശ്രദ്ധ സംഭവിക്കാം. അതുകൊണ്ട് തന്നെ ഒഴിവാക്കാവാുന്ന യാത്രകൾ ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെ മദ്യപിച്ചു കൊണ്ടുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്. അത് നമ്മളെ മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തെ കൂടി അത് ബാധിക്കും.' വി വേണു ലൈത്തോണിൽ പറഞ്ഞു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്പോള്‍ നമ്മുടെ ജീവിതം മാത്രമല്ല, റോഡില്‍ യാത്ര ചെയ്യുന്ന നിരപരാധികളായ ആളുകളുടെ ജീവന്‍ കൂടി നാം അപകടത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നാം വിട്ടുവീഴ്ചയില്ലാത്ത തീരുമാനമെടുക്കേണ്ടതുണ്ടെന്നും വി വേണു ഓര്‍മിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam