
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഹോട്ടൽ തൊഴിലാളികളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇനി മുതൽ പരിശോധനകളും നടപടികളും ഭക്ഷ്യ വകുപ്പ് കർശനമാക്കും. അതേസമയം, ടൈഫോയ്ഡ് വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയത് കൊണ്ട് സമയം നീട്ടി നൽകണമെന്നാണ് ഹോട്ടലുടമകളുടെ സംഘടനകളുടെ ആവശ്യം.
ഗുണനിലവാരമുള്ള ഭക്ഷണം, ശുചിത്വമുള്ള ഭക്ഷണശാലകൾ ഇതിലേക്കുള്ള പ്രധാന കടമ്പയായിരുന്നു ഹോട്ടൽ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡ്. ഹോട്ടലുകളും, റെസ്റ്റോറന്‍റുകളും തുടങ്ങി എല്ലാ ഭക്ഷണ ശാലകളും ഹെൽത്ത് കാർഡ് ഉറപ്പാക്കാൻ സർക്കാർ അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. വലിയ ഹോട്ടലുകൾ ഭൂരിഭാഗവും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഗ്രാമങ്ങളിൽ അടക്കം ചെറുകിട ഹോട്ടലുകളിൽ ഇത് പൂർണ്ണമായിട്ടില്ല. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യർത്ഥന മാനിച്ച് നിരവധി തവണ ഹെൽത്ത് കാർഡെടുക്കാൻ സാവകാശം നൽകിയിരുന്നു. ഇനിയും സമയം വേണമെന്നാണ് ഹോട്ടൽ സംഘടനകളുടെ ആവശ്യം
ആരോഗ്യ പരിശോധനക്കൊപ്പം ടൈഫോയ്ഡ് വാക്സിൻ സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കിയതാണ് ഹോട്ടലുകാർക്ക് വെല്ലുവിളി. 2000 രൂപയിലേറെ വിലയുള്ള വാക്സിൻ കാരുണ്യ ഫാർമസികൾ വഴി കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. വാക്സിൻ സർട്ടിഫിക്കറ്റിൽ മാത്രം സാവകാശം നൽകുന്നത് പരിഗണനയിലാണ്. ഇന്ന് മുതൽ പരിശോധനകളും കർശനമാക്കുകയാണ്. ഭക്ഷ്യ സുരക്ഷ ഡെപ്യുട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ അഞ്ചംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സും മിന്നൽ പരിശോധനകൾ നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam