കൊവിഡ് സേവനത്തിന് തയ്യാറായി ആരോഗ്യപ്രവര്‍ത്തകര്‍; അവഗണിച്ച് ആരോഗ്യ വകുപ്പ്

By Web TeamFirst Published Jun 10, 2020, 1:27 PM IST
Highlights

സൗജന്യമായി ജോലി ചെയ്യാന്‍ ആയിരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് എല്ലാ ജില്ലകളിലും ആരോഗ്യപ്രവര്‍ത്തകരെ പണം കൊടുത്ത് നിശ്ചിത കാലയളവിലേക്ക് നിയമിക്കുന്നത്. 

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് ക്ഷണിച്ച കാല്‍ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകരെ അവഗണിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് പടര്‍ന്ന് തുടങ്ങിയ മാര്‍ച്ച് 15 ന് ഗൂഗിള്‍ അപേക്ഷ വഴി രണ്ടായത്തിലേറെ ഡോക്ടര്‍മാരും അതിലേറെ നേഴ്സുമാരും ഉള്‍പ്പടെ ആയിരങ്ങള്‍ സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറായി രജിസ്റ്റര്‍ ചെയ്തെങ്കിലും മിക്കവര്‍ക്കും ഒരു വിളിപോലും കിട്ടിയില്ല. അതേസമയം, പരമാവധി ആളുകളെ ബന്ധപ്പെട്ടുവെന്നും നിരവധി പേരുടെ സേവനം കിട്ടിയിട്ടുണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. കൊവിഡ് പ്രതിസന്ധിക്ക് ഇടയിലെ സര്‍ക്കാര്‍ അനാസ്ഥ പുറത്ത് കൊണ്ടുവരുന്ന ഏഷ്യാനെറ്റ് ന്യൂസ് എസ്ക്ല്യൂസീവ്.

മാര്‍ച്ച് രണ്ടാംവാരം സന്നദ്ധ പ്രവര്‍ത്തനത്തിന് അപേക്ഷിച്ചവരുടെ പട്ടികയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ച, വിവിധ ജില്ലകളിലെ പതിനഞ്ചുപേരില്‍ പതിനാല് പേര്‍ക്കും ഒരു വിളി പോലും വന്നില്ല. ചില ജില്ലകളില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് തയ്യാറാക്കിയ പട്ടിക പ്രകാരം ചിലര്‍ ജോലി ചെയ്തതൊഴിച്ചാല്‍ ആരോഗ്യവകുപ്പിന്‍റെ ഈ ശ്രമം പലയിടത്തും പാളി. ചില ജില്ലകളില്‍ അപൂര്‍വം ചിലര്‍ക്ക് സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതൊഴിച്ചാല്‍ എന്താണോ ആരോഗ്യവകുപ്പ് ഉദ്ദേശിച്ചത് അത് നടന്നില്ല. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് സന്നദ്ധത ആരോഗ്യപ്രവര്‍ത്തകരെ ക്ഷണിച്ചുകൊണ്ട് ആരോഗ്യവകുപ്പ് നല്‍കിയ അറിയിപ്പ് പ്രകാരം ഡോക്ടര്‍മാരും നേഴ്സുമാരുമടക്കം കാല്‍ലക്ഷത്തിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ സൗജന്യസേവനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. 

വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക് ഇങ്ങന:
‍‍ഡ‍ോക്ടര്‍മാര്‍ - 1899
നേഴ്സുമാര്‍ - 2056
ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാര്‍ -629

ഇതില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് വിളി വന്നത്. സന്നദ്ധസേവനം നടത്തിയത് അതിലും ചുരുക്കം പേര്‍. സൗജന്യമായി ജോലി ചെയ്യാന്‍ ആയിരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് എല്ലാ ജില്ലകളിലും ആരോഗ്യപ്രവര്‍ത്തകരെ പണം കൊടുത്ത് നിശ്ചിത കാലയളവിലേക്ക് നിയമിക്കുന്നത്. കൊവിഡ് കേസുകളുടെ എണ്ണം കൂടുമ്പോള്‍ ഒന്ന് വിളിക്കുക കയെങ്കിലും ചെയ്യുമെന്ന് കാത്തിരിക്കുകയാണ് രജിസ്റ്റര്‍ ചെയ്തവരില്‍ മിക്കവരും.

click me!