
തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളിൽ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ നിർണായക നീക്കവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ മന്ത്രി, അവിടെ നിലവിലുള്ള സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. കേന്ദ്രത്തിലെ രണ്ട് കെട്ടിടങ്ങളുടെയും റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയ മന്ത്രി, കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നേരത്തെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ആരോഗ്യവകുപ്പ് മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് സ്റ്റാഫുകളുടെ കുറവും കെട്ടിടത്തിലെ ശോച്യാവസ്ഥയില്‍ അടക്കം പരിഹരിക്കാൻ ജൂലൈ 26 ന് മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചത്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി പരിതാപകരമാണെന്ന ഹൈക്കോടതി വിലയിരുത്തലിന് പിന്നാലെയാണ് അടിയന്തര നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ ഇവിടെ നേരിട്ട് പരിശോധന നടത്തിയിരുന്നു. ജയിലിന് സമാനമായ അവസ്ഥയിലാണ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാസ്റ്റർപ്ലാൻ ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്. രണ്ട് കെട്ടിടങ്ങള്‍ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. ഇത് പുതുക്കിപ്പണിയണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ ബലപ്പെടുത്തും. മാനസികാരോഗ്യകേന്ദത്തിന്‍റെ സ്ഥലത്തെ കൈയ്യേറ്റവും ഒഴിപ്പിക്കും. ചികിത്സയിലുള്ള തടവുകാരെ സുരക്ഷ പ്രശ്നം ഉള്ളതിനാല്‍ ജയിലിലേക്ക് തിരച്ചയക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കുകയാണ് പ്രധാന വെല്ലുവിളി. ഇവിടേയ്ക്ക് മാത്രമായി ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. ഇവർക്ക് ആവശ്യത്തിനുള്ള പരിശീലനവും നൽകും. സെക്യൂരിറ്റി ജോലിയിലേയ്ക്ക് ആളെ കിട്ടാൻ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യും. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം ആശുപത്രികളുടെ കാര്യം നോക്കാനായി മാത്രം അഡീഷണല്‍ ഡി എച്ച് എസിനെ നിയോഗിക്കുമെന്നും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam