
ചേർത്തല: ആളില്ലാത്ത സമയം നോക്കി വാടക വീട് കുത്തിത്തുറന്ന് രണ്ടു പവൻ സ്വർണവും 6,000 രൂപയും കവർന്നു. കാളികുളം കവലയ്ക്ക് കിഴക്ക് വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ കപ്പേളവെളി കെ ജെ ജോസഫിന്‍റെ (ബോബൻ) വീട്ടിലാണ് മോഷണം നടന്നത്. ജോസഫും കുടുംബവും ഈ വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ കെ ജെ ജോസഫും ഭാര്യ ലാലി ജോസഫും മകൻ ലിവിൻ കെ ജോസഫും വേളാങ്കണ്ണി തീർഥാടനത്തിന് പോയിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീടിന്‍റെ പിൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. അലമാരിയിലുണ്ടായിരുന്ന തുണികളും ട്രോളി ബാഗിലുണ്ടായിരുന്ന സാധനങ്ങളുമെല്ലാം വലിച്ചുവാരിയ നിലയിലായിരുന്നു. ട്രോളി ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടു പവന്‍റെ സ്വർണവളകളും അലമാരിയിൽ വെച്ചിരുന്ന 6000 രൂപയുമാണ് നഷ്ടപ്പെട്ടത്. എന്നാൽ അലമാരിയിലുണ്ടായിരുന്ന റോൾഡ് ഗോൾഡ് ആഭരണങ്ങൾ മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയതായി ജോസഫ് പറഞ്ഞു.
വിവരമറിഞ്ഞയുടൻ ചേർത്തല പൊലീസ് സ്ഥലത്തെത്തി. എസ് ഐ അതുൽ രാജിന്‍റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. തിങ്കളാഴ്ച ഉച്ചയോടെ ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്‍റ് വിഭാഗവും പരിശോധന നടത്തി. പ്രത്യേക പരിശീലനം ലഭിച്ച ജൂഡി എന്ന നായ വീടിനു പരിസരത്ത് മണം പിടിച്ച് ഓടിയെങ്കിലും മതിലിനു പുറത്തേക്ക് പോയില്ല. രണ്ടു മാസം മുൻപും ഇവിടെ മോഷണം നടന്നിരുന്നതായി വീടുടമ ഉണ്ണികൃഷ്ണൻ പറഞ്ഞു. പുറത്തുണ്ടായിരുന്ന പൈപ്പുകളും മറ്റു ഉപകരണങ്ങളുമാണ് അന്ന് മോഷണം പോയത്. അന്നും ചേർത്തല പൊലീസിൽ പരാതി നൽകിയിരുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam