ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. ഇപ്പോൾ കൂടുതൽ സുതാര്യമാണ്. ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കൊവിഡ് മരണ പട്ടികയിലെ അപാകത സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒറ്റപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വീണ ജോര്‍ജ് പ്രതികരിച്ചു. കൊവിഡ് മരണം റിപ്പോർട്ടിങ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കിൽ പരിശോധിക്കാം. പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചർച്ച ചെയ്ത് പരിശോധിക്കാം. ജനങ്ങൾക്ക് സഹായം കിട്ടുന്ന എല്ലാ നിലപാടും ഉണ്ടാകും. മരണം വിട്ട് പോയിട്ടുണ്ടെങ്കിൽ പരിശോധിക്കാണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം പരിശോധിക്കാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona