വയറ്റിൽ ശസ്ത്രക്രിയ ഉപകരണം :വിദ​ഗ്ധസമിതി റിപ്പോ‍ർട്ട് തള്ളി, ശാസ്ത്രീയ അന്വേഷണം വേണം-ആരോഗ്യമന്ത്രി

Published : Dec 12, 2022, 12:36 PM IST
വയറ്റിൽ ശസ്ത്രക്രിയ ഉപകരണം :വിദ​ഗ്ധസമിതി റിപ്പോ‍ർട്ട് തള്ളി, ശാസ്ത്രീയ അന്വേഷണം വേണം-ആരോഗ്യമന്ത്രി

Synopsis

ഉപകരണം വയറിൽ വന്നതെങ്ങനെ ആണ് , ഉപകരണത്തിന് എത്ര വർഷം പഴക്കമുണ്ട് എന്നതുൾപ്പെടെ ശാസ്ത്രീയമായി കണ്ടെത്തിയുള്ള റിപ്പോർട്ട് അല്ല നൽകിയിട്ടുള്ളത്. ഇതേ തുടർന്നാണ് രണ്ടാഴ്ച മുമ്പ് കിട്ടിയ റിപ്പോർട്ട് അംഗീകരിക്കാതെ തള്ളിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിന്‍മേല്‍ ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

ഉപകരണം വയറിൽ വന്നതെങ്ങനെ ആണ് , ഉപകരണത്തിന് എത്ര വർഷം പഴക്കമുണ്ട് എന്നതുൾപ്പെടെ ശാസ്ത്രീയമായി കണ്ടെത്തിയുള്ള റിപ്പോർട്ട് അല്ല നൽകിയിട്ടുള്ളത്. ഇതേ തുടർന്നാണ് രണ്ടാഴ്ച മുമ്പ് കിട്ടിയ റിപ്പോർട്ട് അംഗീകരിക്കാതെ തള്ളിയത്.തുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീയുടെ പക്ഷത്തു നിന്നു തന്നെയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ കോര്‍ഡിനേറ്ററായ അന്വേഷണ സംഘം നേരത്തെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങൾ ആരോഗ്യ മന്ത്രി തന്നെ ഹർഷീനയെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. നഷ്ടപരിഹാരം ഉൾപ്പെടെ കിട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ഹർഷീന മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം പുതിയ റിപ്പോർട്ട് കിട്ടിയശേഷം പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകി.നിലവിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിൽസയിൽ കഴിയുന്ന ഹർഷീൻ അന്വേഷണ വിവരങ്ങൾ അറിയാതെ ഡിസ്ചാർജ് വാങ്ങി പോകില്ലെന്ന് നിലപാടെടുത്തിരുന്നു. ആരോഗ്യമന്ത്രിക്കെതിരെയും ഹർഷിന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പലതവണ മന്ത്രിയെ ബന്ധപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. പല തവണ ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിന് ആയില്ലെന്നും ഹർഷീന പരാതി പറഞ്ഞിരുന്നു.ഇക്കാര്യം വാർത്തയായതോടെയാണ് ആരോഗ്യമന്ത്രി ഹർഷീനയെ നേരിട്ട് വിളിച്ചത്

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. 2017ലാണ്  പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഗുരുതര പിഴവ് വാര്‍ത്തയായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്  യുവതിയുടെ വയറ്റിനുള്ളിൽ ഉപകരണം കുടുങ്ങിയത്.  അഞ്ചുവർഷം ഉപകരണം വയറ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. 

സംഭവത്തിൽ കോഴിക്കോട് മെഡി. കോളേജിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജ് ആശുപത്രിയിലേതല്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പിഴവൊന്നും പറ്റിയിട്ടില്ല. ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായില്ലെന്ന് കണക്കെടുപ്പിൽ വ്യക്തമായെന്നും അന്വേഷണത്തിൽ മനസ്സിലായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ ഉളളടക്കം. അറ്റം കൂർത്ത ഉപകരണം ശസ്ത്രക്രിയയിൽ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.  

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ചു നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. 

 

തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഇതിനിടെ, വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകാൻ ഹർഷിനയോടെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.


 

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ