തീരാനോവിനിടയിലും ഹൃദയം ദാനം ചെയ്ത അമലിന്‍റെ കുടുംബത്തിന് നന്ദി; അജ്മൽ സംസാരിച്ചെന്ന് ഭാര്യ,അവയവദാനത്തിന്‍റെ പ്രാധാന്യമറിയിച്ചത് മാധ്യമങ്ങളെന്ന് സഹോദരി

Published : Oct 17, 2025, 05:41 PM IST
ajmal family

Synopsis

ഹൃദയം ദാനം ചെയ്ത അമലിന്‍റെ കുടുംബത്തിന് നന്ദി പറയുകയാണെന്നും അജ്മൽ സംസാരിച്ചുവെന്നും ഭാര്യ ജസീല. അവയവദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരിലേക്ക് എത്തിക്കാൻ മാധ്യമവാർത്തകൾക്ക് കഴിഞ്ഞുവെന്ന് അജ്മലിന്‍റെ സഹോദരി ഡോക്ടർ സിറിൻ പറഞ്ഞു.

കൊച്ചി: എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയ മലപ്പുറം സ്വദേശി അജ്മലിന്‍റെ ആരോഗ്യനില പൂർണതൃപ്തികരമെന്ന് ഡോക്ടർമാർ. 5 ദിവസത്തിനുള്ളിൽ ഐസിയുവിൽ നിന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ ജേക്കബ് ഏബ്രഹാം പറഞ്ഞു. ഹൃദയം ദാനം ചെയ്ത അമലിന്‍റെ കുടുംബത്തിന് നന്ദി പറയുകയാണെന്നും രാവിലെ കണ്ടപ്പോൾ അജ്മൽ സംസാരിച്ചുവെന്നും ഭാര്യ ജസീല പറഞ്ഞു. അവയവദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരിലേക്ക് എത്തിക്കാൻ മാധ്യമവാർത്തകൾക്ക് കഴിഞ്ഞുവെന്ന് അജ്മലിന്‍റെ സഹോദരി ഡോക്ടർ സിറിൻ പറഞ്ഞു.

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയം മലപ്പുറം പൊന്നാനി സ്വദേശിയായ അജ്മലിനാണ് നൽകിയത്. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 33കാരനിലാണ് ഹൃദയം മാറ്റിവെച്ചത്. തിരുവനന്തപുരം, മലയിന്‍ കീഴ്, തച്ചോട്ട് കാവ് സ്വദേശി അമല്‍ ബാബുവിന്റെ (25) ഹൃദയം ഉള്‍പ്പടെയുള്ള 4 അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അമല്‍ ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പൊലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.

എറണാകുളത്ത് ഹൃദയം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പൊലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.

ഈഞ്ചക്കലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അമല്‍ ഒക്ടോബര്‍ 12ന് രാത്രി ഒന്‍പതിന് ജോലി ചെയ്തു മടങ്ങുമ്പോള്‍ കുണ്ടമണ്‍ കടവിന് സമീപം അമല്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ വശത്ത് നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഒക്ടോബര്‍ 15ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അച്ഛന്‍ എ. ബാബു (റിട്ട. എസ്.ഐ), അമ്മ ഷിംല ബാബു, സഹോദരി ആര്യ എന്നിവരാണ് അമല്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ടീച്ചറുടെ ജീവിതം നമുക്കെല്ലാം ഊര്‍ജം'; പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി
'സിനഡ് ആസ്ഥാനത്തേക്ക് സ്വകാര്യ വാഹനത്തിൽ പോയത് സ്വന്തം വാഹനത്തിന്‍റെ ടയറിലെ കാറ്റ് തീർന്നതിനാൽ'; വിശദീകരണവുമായി സതീശൻ