ഇനിയും ചുട്ടുപൊള്ളും; അടുത്ത രണ്ട് ദിവസം സൂര്യാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Apr 12, 2019, 3:21 PM IST
Highlights

താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് കൂടുതലുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടാൻ...

തിരുവനന്തപുരം: കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാഘാത, സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടുതലാവാൻ കാരണം. വരും ദിവസങ്ങളിൽ സൂര്യതാപത്തിനും സൂര്യഘാതത്തിനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 

കടുത്ത വേനൽ അനുഭവപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും എത്രയാണോ അന്തരീക്ഷതാപനില അത്രയും ചൂടാണ് ആളുകൾക്ക് അനുഭവപ്പെടുക. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള അവസ്ഥയാണ് കേരളത്തിൽ. അതുകൊണ്ടു തന്നെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ ശതമാനവും യഥാർത്ഥ താപനിലയും ചേർത്താണ് യഥാർത്ഥത്തിൽ എത്ര ചൂട് അനുഭവപ്പെടുമെന്ന് കണക്കാക്കുക.

35 ഡിഗ്രി സെൽഷ്യസ് ചൂടേയുള്ളൂ എന്ന് കരുതി വെയിലത്തേയ്ക്കിറങ്ങിയാൽ പണി കിട്ടുമെന്നർത്ഥം! അന്തരീക്ഷത്തിലെ ഈർപ്പം കൂടി കണക്കിലെടുത്താൽ നാൽപ്പതിലധികം ഡിഗ്രി ചൂട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. കേരളത്തിന്‍റെ തീരപ്രദേശങ്ങളിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. കാരണം തീരങ്ങളിൽ ഈർപ്പം വളരെക്കൂടുതലാണ്. നിങ്ങളുടെ സ്ഥലത്തെ യഥാർത്ഥ താപനിലയും ഈർപ്പവും ചേർത്ത് എത്രയാണ് അനുഭവപ്പെടാൻ സാധ്യതയുള്ള ചൂട് എന്ന് കണക്കു കൂട്ടാൻ ദുരന്ത നിവാരണ അതോറിറ്റി ഒരു താപ സൂചികയും പുറത്തിറക്കിയിട്ടുണ്ട്. 

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മോഡൽ അനുമാനങ്ങൾ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകൾ പ്രകാരം ഏപ്രിൽ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വർധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിൽ വരുന്ന ദിവസങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും കെഡിഎംഎ മുന്നറിയിപ്പ് തരുന്നു. 

തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളുടെ മിക്കവാറും എല്ലാ പ്രദേശങ്ങളും പത്തനംതിട്ടയുടെ ചില ഭാഗങ്ങളിലും സൂര്യാഘാത സാധ്യത വളരെ കൂടുതലാണ്. കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്  എന്നീ  ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാം.

തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, പോലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ, വഴിയോര കച്ചവടക്കാർ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ സാധ്യതയുള്ള വിഭാഗക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യാഘാതം ഒഴിവാക്കുവാനായി ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്ന നടപടികള്‍

  • നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ മുന്നറിയിപ്പ് സന്ദേശത്തിന് സവിശേഷ ശ്രദ്ധ നൽകുക.
  • രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവർ നേരിട്ട് തീവ്രമായ ചൂടേൽക്കാത്ത തരത്തിൽ സമയക്രമീകരണം നടത്തുക.
  • അവധിക്കാലമായതിനാൽ വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തുക. 11 മുതൽ 3 വരെയുള്ള സമയത്ത് വെയിലത്ത് കളിക്കാൻ വിടാതിരിക്കുകയും കളിസ്ഥലങ്ങളിൽ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുക. 
  • കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അതീവ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
  • ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്. 
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ച സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
     
click me!