താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് കൂടുതലുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടാൻ...
തിരുവനന്തപുരം: കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാഘാത, സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടുതലാവാൻ കാരണം. വരും ദിവസങ്ങളിൽ സൂര്യതാപത്തിനും സൂര്യഘാതത്തിനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
കടുത്ത വേനൽ അനുഭവപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും എത്രയാണോ അന്തരീക്ഷതാപനില അത്രയും ചൂടാണ് ആളുകൾക്ക് അനുഭവപ്പെടുക. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള അവസ്ഥയാണ് കേരളത്തിൽ. അതുകൊണ്ടു തന്നെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ ശതമാനവും യഥാർത്ഥ താപനിലയും ചേർത്താണ് യഥാർത്ഥത്തിൽ എത്ര ചൂട് അനുഭവപ്പെടുമെന്ന് കണക്കാക്കുക.
35 ഡിഗ്രി സെൽഷ്യസ് ചൂടേയുള്ളൂ എന്ന് കരുതി വെയിലത്തേയ്ക്കിറങ്ങിയാൽ പണി കിട്ടുമെന്നർത്ഥം! അന്തരീക്ഷത്തിലെ ഈർപ്പം കൂടി കണക്കിലെടുത്താൽ നാൽപ്പതിലധികം ഡിഗ്രി ചൂട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. കേരളത്തിന്‍റെ തീരപ്രദേശങ്ങളിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. കാരണം തീരങ്ങളിൽ ഈർപ്പം വളരെക്കൂടുതലാണ്. നിങ്ങളുടെ സ്ഥലത്തെ യഥാർത്ഥ താപനിലയും ഈർപ്പവും ചേർത്ത് എത്രയാണ് അനുഭവപ്പെടാൻ സാധ്യതയുള്ള ചൂട് എന്ന് കണക്കു കൂട്ടാൻ ദുരന്ത നിവാരണ അതോറിറ്റി ഒരു താപ സൂചികയും പുറത്തിറക്കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മോഡൽ അനുമാനങ്ങൾ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകൾ പ്രകാരം ഏപ്രിൽ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വർധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിൽ വരുന്ന ദിവസങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും കെഡിഎംഎ മുന്നറിയിപ്പ് തരുന്നു.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളുടെ മിക്കവാറും എല്ലാ പ്രദേശങ്ങളും പത്തനംതിട്ടയുടെ ചില ഭാഗങ്ങളിലും സൂര്യാഘാത സാധ്യത വളരെ കൂടുതലാണ്. കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാം.
തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, പോലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ, വഴിയോര കച്ചവടക്കാർ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ സാധ്യതയുള്ള വിഭാഗക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പുണ്ട്.
സൂര്യാഘാതം ഒഴിവാക്കുവാനായി ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്ന നടപടികള്‍