വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ; ക്രമസമാധാനം ഉറപ്പാക്കാൻ നടപടി, തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Nov 27, 2022, 11:15 PM IST
Highlights

സമീപ ജില്ലകളിൽ നിന്ന് പൊലീസ് വിഴിഞ്ഞത്തെത്തും. തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്പിമാർക്കും ഡിവൈഎസ്പിമാർക്കുമായിരിക്കും ക്രമസമാധാന ചുമതല.

തിരുവനന്തപുരം: വിഴിഞ്ഞ് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹം. കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. സമീപ ജില്ലകളിൽ നിന്ന് പൊലീസ് വിഴിഞ്ഞത്തെത്തും. തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്പിമാർക്കും ഡിവൈഎസ്പിമാർക്കുമായിരിക്കും ക്രമസമാധാന ചുമതല. അതേസമയം, സഭാപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സമാധാന ചര്‍ച്ച തുടരുകയാണ്.

കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. സംഘര്‍ഷത്തില്‍ 30 ലേറെ പൊലീസുകാർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സിറ്റിയിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് സമരക്കാരെ നിയന്ത്രിച്ചത്. കമ്മീഷണർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തി. ഇപ്പോൾ സ്റ്റേഷൻ പരിസരത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സമരക്കാർ കെഎസ്ആർടിസി പരിസരത്തും ഹാർബറിലും കൂടി നില്‍ക്കുന്നതിലാണ് കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാനം പാലിക്കാനാണ് നിര്‍ദ്ദേശം.

Also Read: സമരം സംഘർഷാവസ്ഥയിൽ; വിഴിഞ്ഞത്ത് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ

അതേസമയം, സഭാപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരുമായി സമാധാന ചര്‍ച്ച തുടരുകയാണ്. ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ, പൊലീസിനെതിരെ സമര സമിതി കൺവീനർ ഫാ. യുജിൻ പെരേര രംഗത്തെത്തി. സമര സ്ഥലത്ത് വന്ന് നിന്നാല്‍ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും യുജിന്‍ പെരേര പറഞ്ഞു. വൈദികരെ അടക്കം പൊലീസ് മര്‍ദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പൊലീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

click me!