
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരവും വയനാടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തതിന് വിലക്കുണ്ട്.
നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കണ്ട്രോൾ റൂം തുടങ്ങി. ഏതെങ്കിലും പ്രദേശത്ത് അടിയന്തിര സാഹചര്യമുണ്ടായാല്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെ 9946102865 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
അതേസമയം, തിരുവനന്തപുരം, എറണാകുളം വേണാട്, കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എന്നീ സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴിയാകും സർവ്വീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് താൽകാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രാക്കിൽ മണ്ണിടിഞ്ഞ് കോട്ടയം, ചങ്ങനാശ്ശേരി പാതയിലെ ഗതാഗതം തടസ്സപ്പെട്ടതുകൊണ്ടാണ് പുനക്രമീകരണം. ഇവിടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam