മഴ കനക്കുന്നു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത

By Web TeamFirst Published Sep 20, 2020, 11:04 AM IST
Highlights

നീരൊഴുക്ക് കൂടിയതിനാൽ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും. മണ്ണാർക്കാട് ഉൾപ്പെടെ മലയോര മേഖലകളിൽ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാൻ ഇന്നലെത്തന്നെ നിർദേശം നൽകിയിരുന്നു. 

തിരുവനന്തപുരം: മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് അലര്‍ട്ട്. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. ഉരുൾപ്പൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാലക്കാട് രാത്രി ഇടവിട്ട് ശക്തമായ മഴ കിട്ടി.

നീരൊഴുക്ക് കൂടിയതിനാൽ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും. മണ്ണാർക്കാട് ഉൾപ്പെടെ മലയോര മേഖലകളിൽ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാൻ ഇന്നലെത്തന്നെ നിർദേശം നൽകിയിരുന്നു. എറണാകുളം അങ്കമാലി നഗരസഭയിലെ മങ്ങാട്ടുകര പ്രദേശത്ത് അതിശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം ഉണ്ടായി. വൈകിട്ടോടെ ഉണ്ടായ അതിശക്തമായ കാറ്റിൽ രണ്ടു വീടുകളിലേക്ക് വന്മരങ്ങൾ കടപുഴകി വീണു. കൂടാതെ നാല് വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് കമ്പികൾ പൊട്ടിയതിനാൽ ഇലട്രിക് പോസ്റ്റുകള്‍ റോഡിന് കുറുകെ ഒടിഞ്ഞു വീണ നിലയിലാണ്.

വയനാട്ടിലെ കടമാന്‍തോട്, പനമരം പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും ശക്തമായ കാറ്റും മഴയുമാണ്. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം. 

മഴ കനത്തതോടെ നെയ്യാര്‍ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. കേരള ഷോളയാറും പെരിങ്ങല്‍ക്കുത്തും തുറന്നു. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ രാവിലെ ഒന്‍പത് മണിക്ക് തുറക്കും. വയനാട് ബാണാസുര സാഗറും തുറക്കും. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 80 ശതമാനത്തോളം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 125 അടിയായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ്. 

click me!