
തിരുവനന്തപുരം: കനത്ത മഴയെ തുർന്ന് തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോട്ടൂർ, ആര്യനാട്, കുറ്റിച്ചൽ എന്നീ ഭാഗങ്ങളിൽ വെള്ളം കയറി. കനത്ത മഴ മൂന്ന് മണിക്കൂര്‍ തുടര്‍ന്നേക്കും എന്നാണ് മുന്നറിയിപ്പ്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയെ തുടർന്ന് കോട്ടൂർ, ആര്യനാട്, കുറ്റിച്ചൽ പ്രദേശങ്ങളിൽ തോടുകളും ആറുകളും നിറഞ്ഞുകവിഞ്ഞു. റോഡും വയലേലകളും എല്ലാം വെള്ളത്തിനടിയിലായി. നിരവധി വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയിൽ ഉൾവനത്തിൽ മലവെള്ള പാച്ചാലാകാം കാരണം എന്നാണ് നിഗമനം. കാര്യോട് കുമ്പിൾമൂട് തോട് കരകവിഞ്ഞൊഴുകി. നഗരത്തിലെ അജന്ത തീയറ്റർ റോഡ് വെള്ളത്തിനടിയിലായി. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. തേക്കുംമൂടും നെടുമങ്ങാടും വീടുകളില്‍ വെളളംകയറി.
കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. കുമ്പിൾ മൂട് തോട് കരകവിയുകയും റോഡിൽ ഒരാൾ പൊക്കത്തിൽ അധികം വെള്ളം കയറുകയും ചെയ്തു. വെള്ളം ഒഴികിയെത്തുന്ന അണിയില കടവും നിറഞ്ഞു കവിഞ്ഞു. കാരിയോട് പ്രദേശത്ത് തോടിന് സമീപത്തെ ഏലായിലാണ് വെള്ളം കയറിയത്. കോട്ടൂര്‍, ഉത്തരംകോട് മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിലായിട്ടുണ്ട്. കോട്ടൂർ-കാപ്പുകാട് , ഉത്തരംകോട്-പങ്കാവ് റോഡുകളിൽ വെള്ളം നിറയുകയും ചെയ്തിട്ടുണ്ട്. രാത്രി മൂന്ന് മണിയോടെയാണ് ഒഴുക്ക് ആരംഭിച്ചതും വെള്ളം നിറഞ്ഞു തുടങ്ങിയതും ഇതോടെയാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു.
കോട്ടൂർ സെറ്റിൽമെന്റിലേയ്ക്ക് വാഹനങ്ങൾ പോകാനോ, വനത്തിലുണ്ടായിരുന്ന വാഹനങ്ങൾ പുറത്തിറങ്ങാനോ കഴിയില്ല. ഉത്തരംകോട്പ-ങ്കാവ്, മലവില, കുരുന്തറക്കോണം പ്രദേശങ്ങൾ വെള്ളം നിറഞ്ഞിട്ടുണ്ട്. നിരവധി വീടുകളും, റോഡും, കൃഷിയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കോട്ടൂർ റോഡിലും വെള്ളം ക്രമാതീതമായി ഉയർന്നതോടെ ഗതാഗതം പൂർണമായും തടസപ്പെടുന്ന അവസ്ഥയാണ്. മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര പരിസരവും വെള്ളത്തിനടിയിലാണ്. മുണ്ടണി, ചപ്പാത്ത് മുതൽ പച്ചക്കാട് ജംഗ്ഷൻ വരെ വെള്ളമെത്തി. ആര്യനാട്, നിലമ പ്രദേശങ്ങളിലും വെള്ളം കയറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam