ഇടുക്കിയിൽ കനത്ത മഴയ്ക്ക് ശമനം; ​ഗതാ​ഗതം പുനഃസ്ഥാപിച്ചു

By Web TeamFirst Published Aug 9, 2019, 5:38 PM IST
Highlights

മഴ കുറഞ്ഞതോടെ മൂന്നാർ, വണ്ടിപ്പെരിയാർ, ചപ്പാത്ത് എന്നിവിടങ്ങളിലെ വെള്ളം ഇറങ്ങിയിട്ടുണ്ട്. കനത്ത മഴയിൽ ഒറ്റപ്പെട്ട മാങ്കുളമടക്കമുള്ള സ്ഥലങ്ങളിലെ ​ഗതാ​ഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. 

ഇടുക്കി: റെഡ് അലർട്ടുണ്ടെങ്കിലും ഇടുക്കിയിൽ തോരാമഴയ്ക്ക് താത്കാലിക ശമനം. ഹെഡ്‍വർക്സ് ഡാം തുറന്നതോടെ മുതിരപ്പുഴയാറിലെ ജലനിരപ്പ് താഴ്ന്നതായി അധികൃതർ അറിയിച്ചു. മഴ കുറഞ്ഞതോടെ മൂന്നാർ, വണ്ടിപ്പെരിയാർ, ചപ്പാത്ത് എന്നിവിടങ്ങളിലെ വെള്ളം ഇറങ്ങിയിട്ടുണ്ട്. കനത്ത മഴയിൽ ഒറ്റപ്പെട്ട മാങ്കുളമടക്കമുള്ള സ്ഥലങ്ങളിലെ ​ഗതാ​ഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

മാങ്കുളത്ത് ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 25 ഏക്കർ കൃഷി ഭൂമി ഒലിച്ചു പോയി. പുഴ കരകവിഞ്ഞ് പെരുമ്പന കുത്ത് ആറാം മൈലിലെ പാലം തകർന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ മൂലമറ്റം കോട്ടമല റോഡ് തകർന്ന് ആദിവാസികളടക്കം ആയിരത്തോളം പേ‍ർ ഒറ്റപ്പെട്ടു. മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് ഏഴടിയാണ് ജലനിരപ്പ് ഉയർന്നത്. 123 അടിയ്ക്ക് മുകളിലാണ് നിലവിലെ ജലനിരപ്പ്. ജില്ലയിൽ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 806 പേരാണുള്ളത്.

അതേസമയം, മഴക്കെടുതിയിൽ ജില്ലയിൽ നാല് പേർ മരിച്ചു. ചിന്നാർ മങ്കുവയിൽ രാജൻ പിള്ളയാണ് മഴക്കെടുതിയിൽ ഇന്ന് മരിച്ചത്. തോട്ടിലേക്ക് കാൽ വഴുതി വീണായിരുന്നു മരണം. 

click me!