
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും സുരക്ഷ മുൻനിർത്തി ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ അറിയിച്ചത്. ജില്ലാ കളക്ടർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ഇക്കോ ടൂറിസം സെൻററുകളിലേക്കുള്ള പ്രവേശനം നിരോധിച്ചതെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. രണ്ടു ജില്ലകളിലും അതീവജാഗ്രത തുടരുകയാണ്. തെക്കൻ കേരളത്തിൽ ഇന്ന് പരക്കെ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രാത്രി മുതൽ മഴ കിട്ടുന്നുണ്ട്. നഗര, മലയോരമേഖലകളിൽ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam