സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

By Web TeamFirst Published Oct 14, 2020, 5:57 PM IST
Highlights

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകും. 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് 2392 അടിയിലെത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127 അടിയിലുമെത്തി. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകും. തൃശ്ശൂർ മുതൽ കാസർകോട് വരെയുളള ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്. തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമർദ്ദം നാളെ വൈകീട്ടോടെ മുംബൈ തീരം വഴി അറബിക്കടലിൽ പ്രവേശിക്കും. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുളളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

അതേസമയം, കൊല്ലം ജില്ലയിൽ രാവിലെ മുതൽ ഉച്ചവരെ ഇടവിട്ട് കനത്ത മഴ ലഭിച്ചു. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനമുണ്ട്. കാര്യമായ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാലക്കാട് ശക്തമായ മഴ ഇല്ല.  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ, മലമ്പുഴ അണക്കെട്ട് ഷട്ടറുകൾ നേരത്തെ തന്നെ തുറന്നിട്ടുണ്ട്. ഓഗസ്റ്റ് 3 ന് തുറന്ന കാഞ്ഞിരപ്പുഴ, ഡാമിന്റെ ഷട്ടറുകൾ ഇനിയും അടച്ചിട്ടില്ല. മഴ കനത്താൽ പോത്തുണ്ടി ഡാം തുറക്കും. ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജല നിരപ്പ് 61.88 മീറ്റർ ആയാൽ വാഴാനി ഡാം തുറക്കും. നിലവിൽ 61.82 മീറ്റർ വെള്ളം ആണ് ഉള്ളത്. വരും ദിവസങ്ങളിൽ മഴ കൂടും എന്നതിനാൽ ആണ് തീരുമാനം.

click me!