
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സുപ്രധാന ചർച്ച ഇന്ന് നടക്കും. ഹൈക്കമാൻഡും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ച രാവിലെ 11.30 ന് നടക്കും. പത്ത് ജൻപഥിലാണ് യോഗം. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ മുരളീധരൻ, കെ സുധാകരൻ, വി എം സുധീരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളെയാണ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. സോണിയ ഗാന്ധി നിലവിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല എന്നാണ് വിവരം. എ കെ ആന്‍റണിയും ആരെയും നിർദേശിച്ചിട്ടില്ല. ഇന്നത്തെ ചർച്ചയിൽ ഉരുത്തിയിരിയുന്ന അഭിപ്രായം കൂടി പരിഗണിച്ച് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തേക്കും.
സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം. കെ സി വേണുഗോപാലുമായി ഖർഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖാർഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ലീഗ് ഉൾപ്പടെയുള്ള ഘടക കക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്.
രാഹുല്‍ ഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും സംസാരിച്ചു. ലീഗിന്‍റെ നിലപാടും സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. അവസാനവട്ട ചര്‍ച്ചകളിലും കെ സി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപ കാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. നാളെ തീരുമാനമുണ്ടായേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam