
കൊച്ചി: വിവാഹാഭ്യർത്ഥന നിഷേധിച്ചതിന്റെ വൈരാഗ്യത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച് ഹൈക്കോടതി. തൃശ്ശൂർ ചിയ്യാരം സ്വദേശിനി നീതുവിനെ കുത്തിയും പെട്രോൾ ഒഴിച്ച് തീ വെച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി വടക്കേക്കാട് സ്വദേശി നിതീഷിന്റെ ശിക്ഷയാണ് കോടതി ശരിവെച്ചത്. തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും അടക്കമുള്ള ശിക്ഷ നിലനിൽക്കും.
സെഷൻസ് കോടതി വിധിക്കെതിരെ നിതീഷ് അപ്പീൽ നൽകിയിരുന്നു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അപ്പീൽ തളളിയത്. 2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ 21കാരിയായ നീതു താമസിച്ചിരുന്ന വീട്ടിലെ ശൗചാലയത്തിൽ ഒളിച്ച് കയറിയ പ്രതി, നീതുവിനെ കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. നീതു വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഐ.ടി ജീവനക്കാരനായിരുന്ന പ്രതിയാണ് കുറ്റകൃത്യം ചെയ്തതെന്നത് തെളിവുകളിൽ നിന്നും വ്യക്തമാണെന്നും കോടതി വിലയിരുത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോക്സിക്യൂട്ടർ ഷീബാ തോമസാണ് ഹാജരായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam