
കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ആർക്ക് എപ്പോൾ വേണമെങ്കിലും പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ. അധികാരം സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കരുതെന്ന് എതിർകക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾക്ക് കോടതി നിർദ്ദേശം നൽകുകയായിരുന്നു.
പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ്ലറ്റുകളായി കണക്കാക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലർമാർ ഹൈക്കോടതിയെ സമീപിച്ചത്. പെട്രോൾ പമ്പിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിലാണ് പുതിയ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.