വെടിയുണ്ടകൾ കാണാതായ കേസിൽ സിഎജിക്ക് ഹൈക്കോടതി വിമർശനം

By Web TeamFirst Published Mar 13, 2020, 1:14 PM IST
Highlights

ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട്‌ നൽകിയതെന്ന് കോടതി 

കൊച്ചി: പൊലീസിന്‍റെ കൈവശമുള്ള വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ  സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെ സിഎജിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വെടിയുണ്ട കാണാതായ സംഭവം അതീവ ഗൗരവതരമാണെന്നും സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ കേന്ദ്ര സർക്കാറിനെയും സിഎജി അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.വെടിയുണ്ടകൾ കാണാതായതിനെ കുറിച്ച് സിഎജി ആഭ്യന്തര മാത്രാലയത്തിന് റിപ്പോര്‍ട്ട് നൽകിയതായി വ്യക്തമായ  സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ഭരണഘടനാ പ്രകാരം സംസ്ഥാന നിയമസഭയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറേണ്ടത് എന്നിരിക്കെ, ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട്‌ നൽകിയതെന്ന് കോടതി ചോദിച്ചു. നിയമസഭയുടെ പ്രത്യേക പരിഗണനയിൽ ഉള്ള വിഷയമായതിനാൽ കോടതിക്ക് പോലും  ഇടപെടാൻ കഴിയില്ലെന്നായിരുന്നു  സർക്കാർ വാദം.

ഇക്കാര്യത്തിലുള്ള  സുപ്രീം കോടതി വിധികളും കോടതിയിൽ ഹാജരാക്കി.  സിഎജി അധികാരങ്ങൾ മറികടക്കാൻ ശ്രമിക്കരുതെന്ന്  ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.  വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊതു താൽപ്പര്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 
വെടിയുണ്ടകൾ കാണാതായ കേസ് സിബിഐ അന്വേഷിക്കണം എന്ന ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

click me!