പ്രളയദുരിതാശ്വാസം രണ്ടാഴ്ചയ്ക്കകം നല്‍കണം; അന്ത്യശാസനം നല്‍കി ഹൈക്കോടതി

By Web TeamFirst Published Sep 30, 2019, 1:38 PM IST
Highlights

അപ്പീൽ ഹര്‍ജികളിലും ഉടൻ തീരുമാനം എടുക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി. 

കൊച്ചി: 2018 ലെ പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്കുള്ള ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. അർഹരാണെന്നു ജില്ലാ കളക്ടർമാർ കണ്ടെത്തിയവർക്കാണ് വേഗത്തിൽ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര വിതരണത്തിലെ പോരായ്മകൾ ചൂണ്ടി കാട്ടി സമർപ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് സിംഗിൾ ബഞ്ച് നിർദ്ദേശം. അപ്പീൽ ഹര്‍ജികളിലും ഉടൻ തീരുമാനം എടുക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി. അപ്പീൽ ഹർജികൾ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന നിയമ സഹായത്തിനു കുടുംബങ്ങൾക്ക് കേരള ലീഗൽ സർവീസ് അതോറിറ്റി അടക്കമുള്ളവയിൽ നിന്ന് നിയമ സഹായം ലഭ്യമാകുമെന്നും കോടതി വ്യക്തമാക്കി. 

2018-ലെ പ്രളയത്തിൽ ദുരിതബാധിതർക്കുള്ള സഹായം ഒരു മാസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്നാണ് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും ദുരിതാശ്വാസ ധനത്തിന് അർഹതയുണ്ടെന്ന് സർക്കാർ കണ്ടെത്തിയ പലർക്കും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.  പ്രളയത്തിൽ ധനസഹായം ആവശ്യപ്പെട്ട് ലഭിച്ച അപ്പീൽ അപേക്ഷകളിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെല്ലാം വെബ്സൈറ്റിൽ വേഗത്തിൽ പരസ്യപ്പെടുത്തണമെന്നും നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. 


 

click me!