സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കുള്ള കൊള്ളനിരക്കിൽ ഇടപെട്ട് ഹൈക്കോടതി

By Web TeamFirst Published Apr 30, 2021, 12:16 PM IST
Highlights

ചികിത്സാ നിരക്കുകൾ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും ചർച്ചകൾക്കുള്ള ശ്രമം തുടരുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു

കൊച്ചി: കൊവിഡ് വൈറസ് രോഗബാധ രൂക്ഷമായ കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹർജികളടക്കം പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ചികിത്സാനിരക്ക് കുറക്കുന്നതിൽ പൊതുതാൽപ്പര്യമുണ്ടെന്നും ഇതിൽ എന്തെല്ലാം ചെയ്യാൻ സർക്കാരിന് കഴിയുമെന്ന് അടുത്തമാസം 4 മുമ്പ് അറിയിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. 

ചികിത്സാ നിരക്കുകൾ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും ചർച്ചകൾക്കുള്ള ശ്രമം തുടരുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ ഉത്തരവ്  പുറപ്പെടുവിച്ചിട്ടുണ്ട് എന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് സർക്കാരിന് ഇക്കാര്യത്തിൽ കൂടുതലായി എന്ത് ചെയ്യാൻ കഴിയുമെന്നും ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്നും സർക്കാരിന് കോടതി നിർദേശം നൽകുകയായിരുന്നു. 

കൊവിഡ് കണക്കുകൾ കൂടുന്നത് മനസിന് അലട്ടുന്നുവെന്നും കോവിഡ് രോഗിയുടെ അനുഭവം ചൂണ്ടികാട്ടി കോടതി പറഞ്ഞു. കൊവിഡ്  അതിജീവിക്കാൻ വേഗം കഴിഞ്ഞു, എന്നാൽ സ്വകാര്യ ആശുപത്രി ബില്ലിനെ അതിജീവിക്കാൻ കഴിയുമായിരുന്നില്ല. എന്ന ഒരു കൊവിഡ് രോഗിയുടെ അനുഭവവും ഉത്തരവിൽ കോടതി പരമർശിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!