
കൊച്ചി: പിറവം പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി. ചാപ്പലുകളുടെ താക്കോൽ പള്ളി വികാരിക്ക് കൈമാറാൻ കോടതി വാക്കാൽ നിർദ്ദേശം നല്‍കി. പള്ളി വസ്തുക്കളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് യാതൊരു അധികാരവും ഇല്ല. എന്നാല്‍, പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ യാക്കോബായ വിഭാഗത്തിന് തടസ്സമുണ്ടാവില്ലെന്നും കോടതി പറഞ്ഞു
സുപ്രീംകോടതി വിധി തങ്ങള്‍ക്കനുകൂലമായിട്ടും പള്ളികളില്‍ പ്രവേശിക്കാനോ പ്രാര്‍ഥന നടത്താനോ യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ വിധി വന്നിരിക്കുന്നത്.
11 ചാപ്പലുകളില്‍ ഇതുവരെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചു. പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് യാക്കോബായ വിഭാഗം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഈ ചാപ്പലുകളുടെയെല്ലാം താക്കോല്‍ പള്ളിവികാരിക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങളുടെ 'മിക്കിമൗസ്' കളിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 24 മണിക്കൂറും പള്ളിക്ക് സംരക്ഷണം നല്‍കുക എന്നത് സാധ്യമല്ല. കുറേയധികം പൊലീസുകാരെ ഇവിടെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അഞ്ചു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പൊലീസുകാരെ പള്ളികളുടെ സംരക്ഷണച്ചുമതലയില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പള്ളിത്തര്‍ക്കത്തെച്ചൊല്ലി ഒരു തരത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പള്ളികളുടെ ചുറ്റുമുള്ള ചാപ്പലുകളുടെ പട്ടിക നല്‍കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Read Also: പിറവം പള്ളിത്തർക്കം; ഓർത്തഡോക്സ് സഭയ്ക്ക് ഞായറാഴ്ച കുർബാന നടത്താൻ അനുമതി
ഓര്‍ത്തഡോക്സ് വിഭാഗം ഞായറാഴ്ച പിറവം പള്ളിയിലെത്തി പ്രാര്‍ഥന നടത്തിയിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്. പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഹൈക്കോടതിയും ഞായറാഴ്ച അനുമതി നല്‍കിയിരുന്നു. ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലായിരുന്ന പള്ളി അന്ന് രാവിലെ ആര്‍ഡിഒ ഓര്‍ത്തഡോക്സ് വിഭാഗത്തിന് തുറന്നുകൊടുക്കുകയായിരുന്നു. പള്ളിയുടെ പരിസരത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. യാക്കോബായ വിഭാഗം റോഡില്‍ പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു.
Read Also: സുപ്രീംകോടതി വിധി നടപ്പായി: ഓര്‍ത്തഡോക്സ് വിഭാഗം പിറവം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam