അനധികൃത മരം മുറി കേസില്‍ കര്‍ഷകര്‍ക്കെതിരെ വനം വകുപ്പ്: പ്രതിഷേധവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

By Web TeamFirst Published Jul 15, 2021, 7:24 AM IST
Highlights

അനധികൃത മരം മുറിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്. 2020 ഒക്ടോബർ 24ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് കർഷകർ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചത്. 

ഇടുക്കി: അനധികൃത മരം മുറിയിൽ ക‍ർഷകർക്കെതിരെ കേസെടുക്കാനുള്ള വനവകുപ്പ് നടപടിക്ക് എതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. കേസെടുത്താൻ കർഷകരുമായി ചേർന്ന് ജനകീയ പ്രതിരോധം തീർക്കും. ആവശ്യമെങ്കിൽ കർഷകർക്ക് നിയമസഹായം നൽകുമെന്നും സമിതി അറിയിച്ചു.

അനധികൃത മരം മുറിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്. 2020 ഒക്ടോബർ 24ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് കർഷകർ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചത്. കർഷകർക്ക് നൽകിയ അവകാശം ദുരുപയോഗിച്ച് അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണ് വനംവകുപ്പിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് മരംമുറിച്ച ഇടനിലക്കാരെ കണ്ടെത്താതെ പാവപ്പെട്ട കർഷകർക്ക് എതിരെ കേസെടുക്കാനുള്ള നീക്കം.

വനംവകുപ്പ് കേസെടുക്കുകയാണെങ്കിൽ കർഷകർക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി നിയമസഹായം നൽകും. അനധികൃത മരം മുറിയിൽ ക‍ർഷകർക്കെതിരെ കേസെടുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ റെയ്ഞ്ചർമാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കേസെടുക്കണമെന്ന് കാണിച്ച് മൂന്നാർ ഡിഎഫ്ഒ രണ്ട് തവണ ഉത്തരവിറക്കിയതിന് പിന്നാലെയായിരുന്നു ഇത്. വനംവകുപ്പ് കേസെടുക്കൽ നടപടിയായി മുന്നോട്ട് പോകുന്പോൾ സർക്കാർ നിലപാട് പ്രഖ്യാപിക്കാത്തത് ഒളിച്ചുകളിയാണെന്നും സമിതി ആരോപിച്ചു.

click me!