
തിരുവനന്തപുരം: അതിവേഗ റെയിൽ പാതയിൽ ഇ ശ്രീധരനും സർക്കാറും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷം. മണ്ടൻ തീരുമാനമായ ആർആർടിഎസ് സംസ്ഥാന സർക്കാറിൻ്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ വിമർശിച്ചു. ശ്രീധരനെ സ്പെഷ്യൽ ഓഫീസറായി കേന്ദ്രം നിയമിച്ചില്ലെന്ന് വ്യവസായമന്ത്രി പി രാജീവ് പ്രതികരിച്ചപ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ശ്രീധരനെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പരിഹാസം.
കെ റെയിലിന് റെഡ് സിഗ്നൽ വീണപ്പോൾ ബദൽപാതയിൽ സർക്കാറും ശ്രീധരനും ഒരുമിച്ചായിരുന്നു യാത്ര. ബന്ധം പാളം തെറ്റിയപ്പോൾ പരസ്പരം കടന്നാക്രമണമായി ബദൽ നിർദ്ദേശം കേന്ദ്ര റെയിൽവെ മന്ത്രി അറിഞ്ഞില്ലെന്നുള്ള മുഖ്യമന്ത്രിയുടെ പരിഹാസമാണ് ശ്രീധരനെ ചൊടിപ്പിച്ചത്. ശ്രീധരൻ്റെ ബദൽ നിർദ്ദേശം ആവേശത്തോടെ ഏറ്റെടുത്ത സർക്കാറും സിപിഎമ്മും ഇപ്പോൾ മെട്രോമാനെ ശത്രുപക്ഷത്ത് നിർത്തുന്നു. ഇപ്പോൾ തള്ളുമ്പോഴും ശ്രീധരൻ്റെ നിർദ്ദേശം കെ റെയിലിന് ബദലായി സർക്കാർ പദ്ധതിയായി അനുമതി കിട്ടുമോ എന്ന് മുഖ്യമന്ത്രി അടക്കം ശ്രമിച്ചതാണ്. ബദലിലെ അനിശ്ചിതത്വത്തിൽ ശ്രീധരനെ സർക്കാർ പഴിക്കുന്നു. എന്നാൽ നിരന്തരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കാത്തതാണ് പ്രശ്നമെന്ന് ശ്രീധരൻ പറയുന്നു.
സർക്കാറിനെ മറികടന്ന് ശ്രീധരൻ്റെ നിർദ്ദേശം കേന്ദ്ര പദ്ധതിയായി വരാനുള്ള സാധ്യത കണ്ടാണ് ആർആർടിഎസിലേക്കുള്ള ചുവട് മാറ്റം. ശ്രീധരനും റെയിൽവെ മന്ത്രാലയവുമാണ് അടുപ്പമെങ്കിൽ കേന്ദ്ര നഗരകാര്യവകുപ്പ് ആർആർടിഎസിന് അനുകൂലമെന്നതാണ് സർക്കാറിന്‍റെ പ്രതീക്ഷ. എന്നാൽ ശ്രീധരനാകട്ടെ അതിവേഗ പാതയിൽ സ്വന്തം നിലക്ക് തിങ്കളാഴ്ച്ച പൊന്നാനിയിൽ ശ്രീധരൻ ഓഫീസ് തുറക്കും. പാത പോകുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ അഭിപ്രായം കേട്ട് മുന്നോട്ട് പോകാനാണ് നീക്കം. ശ്രീധരൻ്റെ ലൈനിനാണ് കേന്ദ്ര അംഗീകാരമെങ്കിൽ പരിഹാസവും മാറ്റി സർക്കാറും അതിലേക്ക് മാറാനും സാധ്യതയേറെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam