തൊണ്ടിമുതല്‍ മാറ്റിയ സംഭവം:ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈക്കോടതി

By Web TeamFirst Published Jul 27, 2022, 11:58 AM IST
Highlights

 വിചാരണ വേഗത്തിലാക്കണമെന്ന ഹർജി ഫയലില്‍ സ്വീകരിച്ചു. ആന്‍റണി രാജുവിന് നോട്ടീസ്

കൊച്ചി;ലഹരിമരുന്നു കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈകോടതി.എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി ?ആന്‍റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.ആന്‍റണി രാജുവിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

 

 കേസ് അട്ടിമറിക്കാൻ വിചാരണ മനപൂ‍ർവം വൈകിക്കുന്നെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പ്രതിയായ മന്ത്രി കോടതിയിൽ ഹാജരാകാൻ പോലും തയാറായിട്ടില്ല. മനപൂ‍ർവം കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹർജിയിലുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ പൂ‍ർത്തിയാക്കാൻ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ വിദേശയായ പ്രതിയെ രക്ഷിക്കാൻ ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.

തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവുമുണ്ടാകുന്നത്.  2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരും. വർഷങ്ങള്‍ പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴികളും തെളിവുകളും കോടതിയിൽ സമർത്ഥിക്കണമെങ്കിൽ പ്രോസിക്യൂഷൻ അതിശക്തമായി വാദിക്കണം. സാക്ഷികളെ പഴയകാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കണം. നിലവിൽ ഒരു സർക്കാർ അഭിഭാഷകയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത്. മന്ത്രിക്കെതിരായ കേസിൽ എത്രത്തോളം സർക്കാർ അഭിഭാഷകൻ വാദിക്കുമെന്നതാണ് ചോദ്യം.

Also Read: തൊണ്ടി മുതല്‍ കൃത്രിമ കേസ്:'നിയമസഭയിൽ ആധികാരികമായി പറഞ്ഞതിൽ കുടുതൽ ഒന്നും പറയാനില്ല' ആന്‍റണി രാജു

നിലവിൽ വിചാരണ ഇഴഞ്ഞുപോകുന്ന കേസിൽ ഇതിനകം മന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തൽ വന്നെങ്കിലും സർക്കാറിന് വലിയ അനക്കമില്ല. പ്രതിപക്ഷ മന്ത്രിയുടെ രാജിയാവശ്യപ്പെടുന്നതിനിടെ 2014 ലെ സുപ്രീം കോടതി പരാമർശവും ആൻറണി രാജുവിന് കുരുക്കാകുന്നുണ്ട്. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാക്കുന്നത് ശരിയാണോ എന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പരിഗണിക്കണമെന്നായിരുന്നു നിരീക്ഷണം. കുറ്റപത്രത്തിൽ ഉള്‍പ്പെടുന്നവർ മന്ത്രിയാകുന്നത് തടയണമെങ്കിൽ ജനപ്രാനിധിത്യ നിയമത്തിൽ മാറ്റം വരുത്തണമെന്നും, പക്ഷെ പ്രതികള്‍ മന്ത്രിമാരാകുന്നത് ധാർമികയുടെ പ്രശ്നമാണെന്നും മൂന്നംഗ ബഞ്ച് 2018ലും നിരിക്ഷിച്ചു. മയക്കുമരുന്ന കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിൽ ആന്റണി രാജുവിനെതിരെ ഓരോ തെളിവും പുറത്തുവരുമ്പോഴും മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല. സർക്കാറിന്റെ അടുത്ത നീക്കവും ഹൈക്കോടതി നടപടികളും ആൻറണി രാജുവിൻറെ കാര്യത്തിൽ പ്രധാനമാണ്. 

click me!