
എറണാകുളം:കെടിഡിഎഫ്സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.പണം നിക്ഷേപിച്ചവർ കാലുപിടിക്കട്ടെ, സൗകര്യമുള്ളപ്പോൾ നൽകും എന്നാണ് കെടിഡിഎഫ്സിയുടെ നിലപാട്.നിക്ഷേപകർക്ക് വേണ്ടത് ദയയല്ല ,അവർ നിക്ഷേപിച്ച പണമാണ്.സംസ്ഥാനത്തിന്‍റെ ഗ്യാരണ്ടിയിലാണ് നിക്ഷേപകർ പണം നൽകിയത്.അല്ലെങ്കിൽ ആരെങ്കിലും കെടിഡിഎഫ്സി യിൽ പണം നിക്ഷേപിക്കുമോ എന്നും കോടതി ചോദിച്ചു.കോടതി നിർദ്ദേശം വെച്ചിട്ടും 20 ദിവസമായിട്ടും പണം നൽകുന്നതിൽ സർക്കാര്‍ തീരുമാനമെടുത്തില്ല.ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി
സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് കോടികള്‍ സ്ഥിരനിക്ഷേപമിട്ടവര്‍ കുടുങ്ങി. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കുംതന്നെ പണം തിരിച്ചുനല്‍കാന്‍ കെടിഡിഎഫ്സിക്ക് പറ്റുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരുമാനമില്ല. കടം നല്‍കിയ പണത്തിന് കെഎസ്ആര്‍ടിസി തിരിച്ചടവും മുടക്കിയതോടെ സ്ഥാപനം പൂട്ടേണ്ട അവസ്ഥ. 580 കോടിയോളം രൂപയാണ് ഈ ധനകാര്യസ്ഥാപനത്തില്‍ പൊതുജന നിക്ഷപമായുള്ളത്. ഇത് തിരിച്ചുനല്‍കിയില്ലെങ്കില്‍ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നേരത്തെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും, ഒന്നും നടന്നില്ല. കെടിഡിഎഫ്സി കൈമലര്‍ത്തിയതോടെ ചില വന്‍കിട നിക്ഷേപകര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഗതാഗതമന്ത്രി ആന്‍റണി രാജുവും തിരിഞ്ഞുനോക്കുന്നില്ല.
സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുത്താണ് കെഎസ്ആര്‍ടിസിക്ക് കെടിഡിഎഫ്സി വായ്പ നല്‍കിയിരുന്നത്. പിഴപ്പലിശ ഉള്‍പ്പടെ കെഎസ്ആര്‍ടിസി തിരിച്ചടയ്ക്കാനുളളത് 700 കോടിയിലേറെ. ഫലത്തില്‍ കേരളാ ബാങ്കിനെയും ബാധിക്കുമെന്ന അവസ്ഥയിലായി. നിയമം അനുശാസിക്കുന്ന കരുതൽ കേരള ബാങ്ക് വച്ചിട്ടുണ്ടെന്നും ബാങ്കിനെ ബാധിക്കില്ലെന്നുമാണ് കേരള ബാങ്ക് പ്രസിഡന്‍റ് ശ്രീ.ഗോപി കോട്ടമുറിയ്ക്കൽ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam