
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനവിവാദം ശക്തമാകുന്നതിനിടെ ഉന്നത വിദ്യാഭ്യാസമന്ത്രിയും കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. പുനർ നിയമനത്തിന് ഗവർണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുകയാണ്. വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലും മന്ത്രിയെ സംശയത്തിന്‍റെ നിഴലിലാക്കുന്നു.
വിരമിച്ച ദിവസം തന്നെ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് നിയമനം നൽകാൻ ആര് ഗവർണ്ണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരുകയാണ്. സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് കിട്ടിയ മറുപടി. വിവരാവകശാ നിയമപ്രകാരമുള്ള തുടർ അപേക്ഷകളിൽ രാജ്ഭവൻറെയും സർക്കാറിൻറെയും മറുപടി കാത്തിരിക്കെ സംശയമുന നീളുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയിലേക്ക്. സർക്കാർ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വിസി നിയമനത്തിന് കത്ത് നൽകി എന്ന ആക്ഷേപം തുടർച്ചയായി പ്രതിപക്ഷം ഉയർത്തുന്നു.
മന്ത്രിയല്ലെങ്കിൽ വിസിക്ക് പുനർനിയമന ശുപാർശ നൽകിയത് ആരെന്ന് വ്യക്തമാക്കണമെന്ന ചോോദ്യത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. മന്ത്രിയാകാട്ടെ വിവാദങ്ങളോട് മൗനം തുടരുന്നു. വിസിയുടെ വിവാദ പുനർനിയമനത്തിലെ മന്ത്രിയുടെ മറ്റൊരു നിർണ്ണായക ഇടപെടൽ ഗവർണ്ണറും വെളിപ്പെടുത്തിയിരുന്നു.
ഒരു വിസിയെ നിയമിക്കാനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സമ്മർദ്ദം ഫലത്തിൽ സത്യപ്രതിജ്ഞാ ലംഘനത്തിൻറെ പരിധിയിലേക്കാണ് വരുന്നത്. നോമിനിയെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലിലും ആർ ബിന്ദു മൗനത്തിൽ തന്നെ. ഗോപിനാഥ് രവീന്ദ്രറെ നിയമന കേസിൽ ഹൈക്കോടതി വിധി പറയാനിരിക്കെ പരാമർശങ്ങൾ എന്തെങ്കിലും മന്ത്രിക്കെതിരെ ഉണ്ടാകുമോ എന്നാണ് സുപ്രധാനം. നിയമനാധികാരി തന്നെ നിയമനം ചട്ടംലംഘിച്ചാണെന്ന് പരസ്യമാക്കിയത് കൂടി കോടതിയുടെ പരിഗണനയിലേക്കെത്തിക്കനാണ് ഹർജിക്കാരുടെ ശ്രമം.