
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറിൽ ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കി പീരുമേടിൽ.124 മി.മീ ( ഓറഞ്ച് അലർട്ടിന് സമാനമായ മഴ) ആണ് പീരുമേടിൽ ലഭിച്ച മഴ. എറണാകുളം ജില്ലയിൽ 99 മി.മീ മഴ ലഭിച്ചപ്പോൾ വയനാട് പടിഞ്ഞാറത്തറ 90 മി.മീറ്ററും മഴ ലഭിച്ചു. വൈകുന്നേരം 6.30വരെയുള്ള കണക്ക് പ്രകാരമാണിത്. മഴ കനത്തതോടെ നിരവധി നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ ബോട്ടിങ് നിരോധിച്ചു. പാലക്കാട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള കാഞ്ഞിരപ്പുഴ ഡാമിലെ ബോട്ടിങ് നിരോധിച്ചതായി ഡി.ടി.പി.സി. സെക്രട്ടറി അറിയിച്ചു. മഴ ശമിക്കുന്നത് വരെ നിരോധനം തുടരും. അതേസമയം, മഴ കനക്കാൻ സാധ്യതയുള്ളതുകൊണ്ട് കോഴിക്കോട് ജില്ലയിൽ ക്വാറി പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂരിൽ മലയോര മേഖലയിലേക്ക് രാത്രി 10ന് ശേഷം യാത്ര നിരോധനമേർപ്പെടുത്തി. കൂടാതെ ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. വിനോദ സഞ്ചാരത്തിനും നിയന്ത്രണമേർപ്പെടുത്തി.
കേരളത്തിൽ മണിമല, പമ്പ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ അടക്കം ഏഴ് നദികളിൽ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടൽ തീരദേശ ന്യൂന മർദ്ദ പാത്തി, ബംഗാൾ ഉൾക്കടൽ ചക്രവാതചുഴി എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ കാലവർഷം സജീവമായി തുടരുകയാണ്. കാലവർഷ കാറ്റു ശക്തി പ്രാപിക്കുന്നതിനാൽ മധ്യ - വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. ഉയർന്ന തിരമാല മുന്നറിയിപ്പ്, വേലിയേറ്റ സാഹചര്യവും നിലനിൽക്കുന്നതിനാൽ ഈ ജില്ലകളിലെ തീരദേശ മേഖലകളിലും ജാഗ്രത പുലർത്തണം.
തീവ്രമഴ മുന്നറിയിപ്പ്, ജാഗ്രത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതേസമയം, മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കിൽ ഒരു ഷട്ടർ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരു ഷട്ടര്‍ പത്ത് സെന്‍റീമീറ്റർ ഉയർത്താൻ സാധ്യതയുള്ളതിനാൽ മുതിരപുഴയാറിന് കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
കനത്ത മഴ തുടരുന്നു; ഒരു മരണം, മരങ്ങൾ കടപുഴകി വീടുകൾ തകർന്നു; ജില്ലകളിൽ അവധി പ്രഖ്യാപിച്ചു