
തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ ഹിന്ദു മല്ലു ഓഫീസേഴ്സ് എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗൗരവമായി പരിശോധിക്കാൻ സർക്കാർ. കെ ഗോപാലകൃഷ്ണൻ ഐഎഎസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസ് എടുത്ത് അന്വേഷിക്കും. കേസ് എടുക്കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ തേടി പൊലീസ് വാട്സ് ആപ്പ് അധികൃതര്‍ക്ക് കത്ത് നൽകി. ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ വാട്സ് ആപ്പ് ഹാക്ക് ചെയ്തതിൽ തെളിവ് തേടിയാണ് കത്ത് നൽകിയത്.
മറുപടി ലഭിച്ചശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഗോപാലകൃഷ്ണന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. നിലവിൽ കേസെടുക്കാൻ കൃത്യമായ തെളിവില്ലെന്നും പ്രാഥമിക അന്വേഷണത്തിനുശേഷമായിരിക്കും കേസെടുക്കുകയെന്നും പൊലീസ് അറിയിച്ചു. താൻ അഡ്മിനായി മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പ് ആരോ ഉണ്ടാക്കിയെന്നാണ് കെ ഗോപാലകൃഷ്ണന്‍റെ പുതിയ വിശദീകരണം. അതേസമയം, മതാടിസ്ഥാനത്തിലുണ്ടാക്കിയ ഗ്രൂപ്പിനെ ചൊല്ലി ഒരുപാട് സംശയങ്ങളും ദുരൂഹതയും ബാക്കിയാവുകയാണ്.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഫോൺ ഹാക്ക് ചെയ്തെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഗോപാലകൃഷ്ണൻ. ഫോൺ ഹാക്ക് ചെയ്ത് ആരോ 11 വാട്സ് ആപ് ഗ്രൂപ്പുകൾ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ ആദ്യം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.
മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും താൻ അഡ്മിനായി ആരോ ഉണ്ടാക്കിയെന്നാണ് പുതിയ വിശദീകരണം. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവിൽവന്നതെന്ന് സ്കീൻ ഷോട്ട് വ്യക്തമാക്കുന്നു. തന്‍റെ ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്താണ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്‍റെ വിശദീകരണം. പക്ഷെ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥർമാത്രമാണ് അംഗങ്ങൾ. സന്ദേശങ്ങളൊന്നും ഗ്രൂപ്പിൽ വന്നിട്ടില്ല. മുസ്ലീം ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്.
അതിന് പിന്നാലെ ആ ഗ്രൂപ്പും ഡിലീറ്റായി. അംഗങ്ങളാക്കപ്പട്ടവർ ചോദിച്ചപ്പോൾ ഹാക്കിംഗ് എന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ മറുപടി.രണ്ട് ഗ്രൂപ്പിലുമുള്ള ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് അറിയില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുന്നത്. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരേ ചേർത്തുള്ള ഗ്രൂപ്പിനെ ചൊല്ലി ചർച്ച. സുപ്രധാന പ്രശ്നമായതിനാൽ പൊലീസ് അന്വേഷണ റിപ്പോർട്ട് കാക്കുകയാണ് സർക്കാർ.
മല്ലു ഹിന്ദു ഓഫീസേഴ്‌സ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സാപ്പ് ഗ്രൂപ്പ്; വിവാദമായതോടെ ഡിലീറ്റ് ആക്കി