ഇടുക്കി അണക്കെട്ടിൻറെ ചരിത്രം ലേസർ ഷോയായി അവതരിപ്പിക്കും; വ്യത്യസ്ത പദ്ധതികളുമായി ഹൈഡൽ ടൂറിസം

By Web TeamFirst Published Sep 18, 2021, 5:40 PM IST
Highlights

അണക്കെട്ടിൻറെ ചരിത്രം വിഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കാൻ നടപടി തുടങ്ങി.  കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡൽ ടൂറിസം വിഭാഗമാണ് നടപ്പാക്കുക

ഇടുക്കി: അണക്കെട്ടിൻറെ ചരിത്രം വിഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കാൻ നടപടി തുടങ്ങി. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡൽ ടൂറിസം വിഭാഗമാണ് നടപ്പാക്കുക. ഇടുക്കി ആർച്ച് ഡാമിൻറെ പ്രതലമായിരിക്കും ലേസർ ഷോയുടെ സ്ക്രീൻ. 

554 അടി ഉയരവും 1200 അടി നീളവും അണക്കെട്ടിനുണ്ട്. ഇതിൽ 400 അടി വീതിയും 500 അടി ഉയരവുമുള്ള പ്രതലമാണ് ലേസർ ഷോയ്ക്കുള്ള സ്‌ക്രീനാക്കുക. ഒരേസമയം 700 പേർക്ക് ഇരുന്നു കാണാൻ കഴിയുന്ന ആംഫി തിയറ്റർ മാതൃകയിലായിരിക്കും നിർമാണം. മനോഹരമായ വാക്ക് വേയും അക്വേറിയവും നിർമിക്കാനും പദ്ധതിയുണ്ട്. അക്വേറിയത്തിൽ ഫൗണ്ടൻ ഡിസ്പ്ലേയും ക്രമീകരിക്കും. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് മന്ത്രി തല ചർച്ച നടത്തി.

എട്ട് ഏക്കറോളം സ്ഥലം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഡാമിൻറെ താഴ്ഭാഗത്ത് താമസിക്കുന്ന 84 കുടുംബങ്ങൾക്ക് ഭൂമി നൽകി പുനരധിവസിപ്പിക്കേണ്ടി വരും. ഇതിനുള്ള പദ്ധതിയും കെഎസ്ഇബി തയ്യാറാക്കിയിട്ടുണ്ട്. മുപ്പതു കോടി രൂപയാണ്  ചെലവ് പ്രതീക്ഷിക്കുന്നത്.  രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ഇതോടൊപ്പം നാടുകാണിയിൽ സ്കൈ വാക്കിനുള്ള സൌകര്യവും ഏർപ്പെടുത്തും.

click me!