Kerala Rain : തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

By Web TeamFirst Published Nov 27, 2021, 12:42 AM IST
Highlights

ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ  ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്നും (ശനി) അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ  ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.  കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.  തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.  

സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാൻ വിദ്യാഭ്യാസവകുപ്പ് ശുപാർശ

സംസ്ഥാനത്ത് സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാൻ വിദ്യാഭ്യാസവകുപ്പ് ശുപാർശ ചെയ്തു. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗ തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടൽ. ശുപാർശയിൽ അന്തിമതീരുമാനം മുഖ്യമന്ത്രി ഉടൻ കൈക്കൊള്ളും. പ്ലസ് വൺ സീറ്റ് ക്ഷാമം തീർക്കാൻ 52 പുതിയ ബാച്ചുകൾ അനുവദിക്കാനും തത്വത്തിൽ ധാരണയായി.

ഉച്ചവരെയുള്ള ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് കളമൊരുങ്ങുന്നത്. സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിൾ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിർത്തും. നവംബർ മാസം തീരാനിരിക്കെ ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗങ്ങൾ തീരില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. സമയമാറ്റത്തിൽ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്. 

click me!