പൊലീസിന്‍റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക്; സമ്പൂർ‍ണ സ്വാതന്ത്യം അനുവദിച്ചത് കടുത്ത സുരക്ഷാവീഴ്ച

By Web TeamFirst Published Nov 11, 2019, 6:31 PM IST
Highlights

അതീവ രഹസ്യ ഫയലുകൾ അടക്കം കൈകാര്യം ചെയ്യുന്ന  ഡേറ്റാ ബേസിൽ സമ്പൂർ‍ണ സ്വാതന്ത്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴചയെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ . ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് സോഫ്ട് വെയർ നിർമാണ ചുമതല നൽകാൻ വഴിവിട്ട നീക്കങ്ങൾ നടന്നെന്നും  വ്യക്തമായി.
 

കൊച്ചി: സംസ്ഥാന പൊലീസിന്‍റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്തു.  അതീവ രഹസ്യ ഫയലുകൾ അടക്കം കൈകാര്യം ചെയ്യുന്ന  ഡേറ്റാ ബേസിൽ സമ്പൂർ‍ണ സ്വാതന്ത്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴചയെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ . ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് സോഫ്ട് വെയർ നിർമാണ ചുമതല നൽകാൻ വഴിവിട്ട നീക്കങ്ങൾ നടന്നെന്നും ഇതിനിടെ വ്യക്തമായി.

ഇക്കഴിഞ്ഞ ഒക്ടോബ‍ർ 29നാണ് ഇതുസംബന്ധിച്ചുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്‍വെയറിന്‍റെ  നി‍ർമാണത്തിനായി സംസ്ഥാന പൊലീസിന്‍റെ ഡേറ്റാ ബേസ്  സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ  സൊസൈറ്റിക്ക് തുറന്നു  കൊടുക്കണമെന്നായിരുന്നു ഉത്തരവ്. 

അതീവ പ്രധാന്യമുളള ക്രൈം ആന്‍റ്  ക്രിമിനൽ ട്രാക്കിങ് നെറ്റ്‍വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള  സ്വതന്ത്രാനുമതിയാണ്  നൽകിയത്. മാത്രമല്ല, സംസ്ഥാന പൊലീസിന്‍റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുളള അനുവാദവുമുണ്ട്.  സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാംശങ്ങളും  ഊരാളുങ്കല്‍ സൊസൈറ്റിയുടെ  സോഫ്ട് വെയർ നിർമാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാമ്പിൾ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോറ്റ്‍വെയറുകൾ നിർമിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം. 

അതേസമയം, ഊരാളുങ്കൽ സൈസൈറ്റിക്ക്  സോഫ്റ്റ്‍വെയര്‍  നിർമാണ ചുമതല കിട്ടാൻ വഴിവിട്ട നീക്കം നടന്നെന്നും വ്യക്തമായി. ഒക്ടോബർ 25ന്  നൽകിയ അപേക്ഷയിൽ നാലു ദിവസത്തിനുളളിൽത്തന്നെ സൈാസൈറ്റിക്ക് ഡേറ്റാ ബേസിൽ പ്രവേശിക്കാൻ ഡിജിപി അനുമതി നൽകുകയായിരുന്നു. എന്നാൽ നവംബർ 2ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്.  എന്നാൽ ഊരാളുങ്കലിന് ‍ഡേറ്റാ  ബേസിലെ മുഴുവുൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നുമാണ് ‍ഡിജിപി ഓഫീസിന്‍റെ  വിശദീകരണം . 

click me!