
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്ററും വെള്ളാപ്പള്ളി നടേശന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ കെകെ മഹേശന്‍റെ ആത്മഹത്യയിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിച്ച് ആഭ്യന്തര വകുപ്പ്. വിഎം സുധീരൻ നൽകിയ പരാതിയിൽ തുടർനടപടിയുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രിക്ക് മൗനം. വെള്ളാപ്പള്ളിയ്ക്ക് എതിരായ അന്വേഷണം ഇഴയുന്നതിൽ മഹേശന്‍റെ ഭാര്യ ഉഷാദേവിയും ഇന്നലെ ഏഷ്യാനെറ്റ് ന്യസിന്‍റെ ന്യൂസ് അവറിൽ പ്രതിഷേധമറിയിച്ചിരുന്നു.
മൈക്രോഫിനാൻസ് കേസിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് 2020 ജൂണിൽ കെകെ മഹേശനെ യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 32 പേജുള്ള ആത്മഹത്യ കുറിപ്പിൽ തന്നെ ബലിയാടാക്കി കേസിൽ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്ന ആരോപണമുണ്ടായിരുന്നു. സംഭവത്തിൽ കോടതി നിർദേശ പ്രകാരം വെള്ളാപ്പള്ളി നടേശനെയും മാനേജർ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരെയും പ്രതിയാക്കിയെങ്കിലും ഇടത് സർക്കാറിന്‍റെ കാലത്ത് അന്വഷണം വെള്ളാപ്പള്ളിയിലേക്ക് എത്തിയല്ല. വി എം സുധീരൻ മൂന്ന് തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രിക്കും വി എം സുധീരൻ കത്ത് നൽകിയിരുന്നു.
പരാതിയിൽ തുടർ നടപടി എന്തെന്ന ചോദ്യത്തിന് മൗനമായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി. അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ കെകെ മഹേശന്‍റെ ഭാര്യ ഉഷാദേവി ഇന്നലെ രംഗത്ത് വന്നിരുന്നു. പോലീസ് തങ്ങളെ കുറ്റക്കാരാക്കാനാണ് ശ്രമിച്ചെതെന്നും വെള്ളാപ്പള്ളിയ്ക്കെതിരെ അന്വേഷണം ശക്തമാക്കണമെന്നുമായിരുന്നു ആവശ്യം. പിണറായി സർക്കാറിന്‍റെ കാലത്ത് വെള്ളാപ്പള്ളിയ്ക്ക് ലഭിച്ച സംരക്ഷണം വിഡി സതീശൻ സർക്കാരും നൽകില്ലെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇക്കാര്യത്തിൽ വരും ദിവസം സർക്കാറിൽ സമ്മർദമുണ്ടാക്കാനാണ് എസ്എൻഡിപി സംരക്ഷണ സമിതിയുടെയും നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam