
തിരുവനന്തപുരം: ചിറയിൻകീഴിൽ ദുരഭിമാന മർദ്ദന ( Honor Attack ) കേസിലെ പ്രതി ഡോ. ഡാനിഷിനെ പൊലീസ് പിടികൂടി. ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നുമാണ് ഡാനിഷിനെ തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ മിഥുൻ ദീപ്തിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഒക്ടോബര്‍ 31 ന് ബോണക്കാട് വെച്ചായിരുന്നു മിഥുനിന്‍റെയും ദീപ്തിയുടെയും വിവാഹം. മറ്റൊരു മതത്തിൽപ്പെട്ട മിഥുനുമായുള്ള ദീപ്തിയുടെ വിവാഹത്തെ സഹോദരൻ ഡാനിഷ് എതിർത്തിരുന്നു. തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മിഥുനിനെ നടുറോഡിലിട്ട് ഡോ.ഡാനിഷ് തല്ലി ചതക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മർദ്ദനം.
മിഥുനെ മർദ്ദിച്ച വിവരമറിഞ്ഞ് ഡാനിഷിന്‍റ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഡാനിഷിനെ പിടികൂടിയില്ല. ഒക്ടോബര്‍ 31ന് തന്നെ ദീപ്തി ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. പരാതി എഴുതി നൽകിയില്ലെന്ന സാങ്കേതികത്വത്തിലാണ് പൊലീസ് പിടിച്ചു തൂങ്ങുന്നത്. മർദ്ദനത്തിൽ പുറമേയ്ക്ക് കാണാവുന്ന മുറിവുകൾ മിഥുനുണ്ടായിരുന്നില്ല. ഇത് കൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അനുമാനിക്കുകയും ചെയ്തു. വടി കൊണ്ട് തലയ്ക്കേറ്റ അടിയില്‍ മിഥുന്‍റെ പരിക്ക് ഗുരുതരമാണ്. സംഭവം വിവാദമായതിന് പിന്നാലെ ഡാനിഷ് ഒളിവിൽ പോയി. എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറാണ് ഡാനിഷ്.
രണ്ട് ദിവസമായി തമിഴ്നാട്ടിൽ ഡാനിഷിന് വേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നും പൊലീസ് ഡാനിഷിനെ പിടികൂടിയത്. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടസ്സൽ നിയമനം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡാനിഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഡാനിഷിനെ നാളെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam