Honor Attack | ഡോക്ടർ ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നു, പൊലീസ് അലംഭാവത്തിനെതിരെ പരാതി നൽകുമെന്ന് ദീപ്തി

By Web TeamFirst Published Nov 4, 2021, 11:21 AM IST
Highlights

പൊലീസിന്റെ ഗുരുതര വീഴ്ചയ്ക്കെതിരെ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ദീപ്തിയുടെ തീരുമാനം. മാധ്യമ വാർത്തക‌ൾ വന്ന ശേഷമാണ് ഡാനിഷ് ഒളിവിൽ പോയത്. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ ദുരഭിമാന മർദ്ദനക്കേസിൽ ഇനിയും പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നു. സംഭവം നടന്ന ദിവസം തന്നെ പൊലീസ് പ്രതിയുടെ വീട്ടിലെത്തിയിരുന്നു. പക്ഷേ കാര്യങ്ങൾ ചോദിച്ചറിഞ്ഞതല്ലാതെ ഡാനിഷിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. പരാതി കിട്ടാത്തത് കൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ചിറയിൻകീഴ് പൊലീസിന്റെ വിശദീകരണം. 

പൊലീസിന്റെ ഗുരുതര വീഴ്ചയ്ക്കെതിരെ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ദീപ്തിയുടെ തീരുമാനം. മാധ്യമ വാർത്തക‌ൾ വന്ന ശേഷമാണ് ഡാനിഷ് ഒളിവിൽ പോയത്. 

മതംമാറാന്‍ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മർദ്ദിച്ചത്. മിഥുന്‍ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 

കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ദീപ്തിയുടെ സഹോദരനായ ഡാനിഷ് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറാണ്.

പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മർദ്ദനം. 

ഒക്ടോബര്‍ 31ന് തന്നെ ദീപ്തി ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. പരാതി എഴുതി നൽകിയില്ലെന്ന സാങ്കേതികത്വത്തിലാണ് പൊലീസ് പിടിച്ചു തൂങ്ങുന്നത്. മർദ്ദനത്തിൽ പുറമേയ്ക്ക് കാണാവുന്ന മുറിവുകൾ മിഥുനുണ്ടായിരുന്നില്ല. ഇത് കൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അനുമാനിക്കുകയും ചെയ്തു. വടി കൊണ്ട് തലയ്ക്കേറ്റ അടിയില്‍ മിഥുന്‍റെ പരിക്ക് ഗുരുതരമാണ്.

മിഥുനെ ആശുപത്രിയിലാക്കി പിറ്റേ ദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നല്‍കുന്നത്. അതായത് നവംബര്‍ 1ന്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് കേസെടുത്ത പൊലീസ് മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ അപ്പോഴും തയ്യാറായില്ല. ഇന്നലെ ദീപ്തി ചിറയിൻകീഴ് പ്രസ്ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ടെന്നറിഞ്ഞാണ് ഡാനിഷ് മുങ്ങിയത്. ഫോണും സ്വിച്ച് ഓഫ് ചെയ്തു. 

ഇയാള്‍ ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ചിറയിൻകീഴ് പൊലീസിന്‍റെ ഒരു സംഘം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. 

click me!