കൊച്ചിയിലെ വീട്ടുജോലിക്കാരിയുടെ മരണം; ഫ്ലാറ്റുടമക്കെതിരെ മനുഷ്യക്കടത്തിന് കേസ്

By Web TeamFirst Published Dec 15, 2020, 6:47 AM IST
Highlights

കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണ് തമിഴ്നാട് കടലൂർ സ്വദേശിനിയായ കുമാരി മരിച്ച സംഭവത്തിലാണ് മനുഷ്യക്കടത്ത് വകുപ്പ് കൂടി പൊലീസ് ഉൾപ്പെടുത്തിയത്. 

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസ് എടുത്തു. ഫ്ലാറ്റ് ഉടമ ഇംത്യാസ് അഹമ്മദ് മുൻകൂർ ജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്‍റെ പേരിലാണ് ഫ്ലാറ്റ് ഉടമ, കുമാരിയെ തടഞ്ഞുവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണ് തമിഴ്നാട് കടലൂർ സ്വദേശിനിയായ കുമാരി മരിച്ച സംഭവത്തിലാണ് മനുഷ്യക്കടത്ത് വകുപ്പ് കൂടി പൊലീസ് ഉൾപ്പെടുത്തിയത്. ഫ്ലാറ്റ് ഉടമയും അഭിഭാഷകനുമായി ഇംത്യാസ് അഹമ്മദ് ജോലിക്കെന്നപേരിൽ കുമാരിയെ തമിഴനാട്കൊടിൽ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം. അന്യായമായി തടങ്കലിൽവെച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്. ഇതിനിടെ ഒളിവിൽ പോയ ഇംത്യാസ് അഹമ്മദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. പൊലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെയാണ് നടപടി. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. 

എന്നാൽ മുൻകൂർ ആയി വാങ്ങിയ പതിനായിരം രൂപ തിരിച്ചു നൽകാത്തതിന്‍റെ പേരിലാണ് കുമാരിയെ ഇംത്യാസ് തടങ്ങലിൽ വെച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കടലൂരിൽ നിന്ന് കൊച്ചിയിലേക്ക് ജോലിക്കായി വരുന്ന സമയം വീട്ടാവശ്യത്തിനായി പതിനായിരം രൂപ കുമാരി മുൻകൂറായി വാങ്ങിയിരുന്നു. ഇക്കഴിഞ്ഞ നാലിന് ഭർത്താവ് ശ്രീനിവാസന്‍റെ ആവശ്യപ്രകാരം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് ഇംത്യാസിനെ കുമാരി അറിയിച്ചു. എന്നാൽ മുൻകൂർ പണം തിരികെ തന്നിട്ട് പോയാൽ മതിയെന്ന് അഭിഭാഷകൻ വാശിപിടിച്ചു. ഒടുവിൽ കടം വാങ്ങിയ എണ്ണായിരം രൂപ നാട്ടിൽ നിന്ന് കുമാരിയുടെ അക്കൗണ്ടിലേക്ക് മകൻ അയച്ചുകൊടുത്തു. 

ശേഷിക്കുന്ന രണ്ടായിരം രൂപകൂടി കിട്ടിയാലെ പോകാൻ പറ്റൂവെന്ന് ഫ്ലാറ്റ് ഉടമ നിലപാട് തുടർന്നു. ഇതോടെയാണ് കുമാരി സാരികൾ കൂട്ടിക്കെട്ടി ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുതിയ അന്വേഷണ സംഘത്തിന്‍റെയോ പനർ അന്വേഷണത്തിന്‍റെയോ ആവശ്യമില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറയിച്ചു.

click me!