
മാന്നാർ: വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയുടെ കൈക്ക് ആഴത്തിൽ മുറിവേറ്റു. നായയുടെ ഉടമസ്ഥ അയൽവാസിയായ സ്ത്രീക്കെതിരെ പൊലീസിൽ പരാതിയും നൽകി. മാന്നാർ പഞ്ചായത്ത് 11-ാം വാർഡ് കുട്ടംപേരൂർ മെച്ചാട്ടു വടക്കേതിൽ സുഭാഷിന്റെ ഭാര്യ ഷൈമ സുഭാഷ് (50) നാണ് നായയുടെ കടിയേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നു മണിയോടെ ചെറുമകന്റെ പിറന്നാൾ ആഘോഷത്തിനായി മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് ഷൈമയ്ക്ക് നായയുടെ കടിയേറ്റത്. വലതുകൈയിൽ ആഴത്തിൽ മുറിവേറ്റതിനെത്തുടർന്ന് ഷൈമ മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണ സ്വഭാവം കാട്ടിയിരുന്ന നായയെ പൂട്ടിയിടാത്തതിന്റെ പേരിൽ മുമ്പ് ഷൈമ പഞ്ചായത്തിലും മാന്നാർ പൊലിസിലും പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്ന് നായയ്ക്ക് ലൈസെൻസ് എടുക്കുവാനും പൂട്ടിയിട്ടു വളർത്താനും ഉടമയ്ക്ക് നിർദേശം കൊടുത്തിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല. അതിന്റെ പേരിൽ നിരന്തരം വഴക്കുണ്ടാക്കുകയും അസഭ്യങ്ങൾ പറയുന്നതും പതിവായിരുന്നു. നായയുടെ ആക്രമണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ഷൈമ സുഭാഷ്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന വഴിയിൽ നായയെ അഴിച്ചു വിടുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam