
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്. 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോഴാണ് 1000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തിയത്. ഡീസൽ അളവിലെ കുറവ് വിവാദമായതോടെ അടുത്ത ടാങ്കറിൽ ബാക്കി ഡീസല്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിലെത്തുന്ന ഡീസലിന്‍റെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതി പറഞ്ഞിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ മെനക്കെട്ടതുമില്ല. ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്ന് നോക്കിയപ്പോഴാണ് ഡീസലിലെ കുറവ് വ്യക്തമായത്. 15,000 ലിറ്റർ എത്തിക്കേണ്ടയിടത്ത് ടാങ്കറിലുണ്ടായിരുന്നത് 14, 000 ലിറ്റർ. 1000 ലിറ്ററിന്‍റെ കുറവ്.
നെടുമങ്ങാട് എംഎസ് ഫ്യുവൽസ് എന്ന സ്ഥാപനമാണ് ഡിപ്പോയിൽ ഡീസലെത്തിക്കുന്നത്.
അളവിലെ കുറവ് ജീവനക്കാർ കണ്ടുപിടിച്ചതോടെ അടുത്ത ടാങ്കറിൽ ബാക്കി 1000 ലിറ്ററെത്തിച്ചു. ജീവനക്കാർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കെഎസ്ആർടിസിക്ക് നഷ്ടം ഏകദേശം 96,000 രൂപ. നെടുമങ്ങാട് ഡിപ്പോയിൽ മൈലേജ് കുറവാണെന്നായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ഡിപ്പോ അധികൃതർ ജീവനക്കാരോട് പറഞ്ഞിരുന്നത്.
മെക്കാനിക്കിന്‍റെയും ഡ്രൈവറുടെ പിടിപ്പുകേട് കൊണ്ടാണ് മൈലേജ് കിട്ടാത്തത് എന്ന്
ചൂണ്ടിക്കാട്ടി ഡിപ്പോയിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. അളവിലെ കൃത്രിമത്വം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ് ഡിപ്പോ അധികൃതർ
പറയുന്നത്. സമാന വെട്ടിപ്പ് മറ്റ് ഡിപ്പോകളിലും നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ
ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam