
പാലക്കാട്: കുന്നത്തൂർമേട്ടിലെ ഊരുവിലക്കില്‍ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ് പിയ്ക്ക് നിർദേശം നല്‍കി. കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായത്തിന്‍റെ ഊരുവിലക്ക് നേരിടേണ്ടി വന്നത്. രണ്ട് മാസത്തിലേറെയായി ഊര് വിലക്കിയിട്ട്. ഊര‍്‍വിലക്ക് മൂലം ഏക വരുമാന മാർഗമായ തുന്നൽ ജോലി പോലും ഇല്ലാതായതായി കുടുംബം പരാതിപ്പെടുന്നു.
രണ്ട് മാസം മുൻപ് കുന്നത്തൂർമേട് മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കൾ മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്‍റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് ഊരുവിലക്ക് ഏർപ്പെടുത്തിയതോടെ കുടുംബം തീർത്തും ഒറ്റപ്പെട്ടു. ക്ഷേത്രത്തിൽ പ്രവേശനമില്ലാതായി. കുട്ടികളെ മറ്റ് കുട്ടികൾ കളിക്കാൻ പോലും കൂട്ടാതായി.
സംഭവത്തിൽ നീതി തേടി ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകി. എന്നാൽ കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നും സമുദായ നേതാക്കൾ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് അടുത്ത മാസം 14 ന് യോഗം വിളിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം, എല്ലാവരേയും തിരിച്ചറിഞ്ഞു
വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റർ ആണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്.