ഫോണിലൂടെ കൊവിഡ് ജാഗ്രത നിര്‍ദേശം; അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Sep 7, 2020, 1:47 PM IST
Highlights

ചീഫ്സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ഫോണിലൂടെയുള്ള കൊവിഡ് ബോധവൽക്കരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവൽക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ കോൾ വിളിക്കുമ്പോൾ  കേൾക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം.

ചീഫ് സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. കേരള ബ്ലൈൻഡ് അസോസിയേഷന് വേണ്ടി സെക്രട്ടറി സമർപ്പിച്ച പരാതിയിലാണ് നടപടി.  കഴിഞ്ഞ ഏഴ് മാസമായി കൊവിഡ് വൈറസിനെതിരായ പ്രചാരണം രാജ്യത്തെമ്പാടും നടക്കുന്നതായി പരാതിയിൽ പറയുന്നു. ഇതിന്റെ ഫലമായി കൊവിഡ് പ്രത്യാഘാതത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിൽ അത്യാവശ്യത്തിന് ഒരാളെ ഫോണിൽ വിളിക്കേണ്ടി വരുമ്പോൾ ഒരു മിനിറ്റിലധികം നീളുന്ന ശബ്ദസന്ദേശത്തിന്‍റെ ആവശ്യമില്ലെന്ന് പരാതിയിൽ പറയുന്നു.  

അത്യാവശ്യത്തിന് പൊലീസിന്‍റെയോ ആരോഗ്യ പ്രവർത്തകരുടെയോ സേവനത്തിനായി ഫോണിൽ വിളിക്കേണ്ടി വരുന്നവരുടെ സമയം കൊല്ലുന്ന ഏർപ്പാടാണ് ഇതെന്ന് പരാതിയിൽ പറയുന്നു. വിഷയം തീർത്തും ഗൗരവകരവും പരിഗണനാർഹവുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പരാതി ഉടൻ പരിഹരിക്കാനുള്ള ഉത്തരവാദിത്വം അധികൃതർക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 

click me!