യാസ് ചുഴലിക്കാറ്റ് ദുർബലമായിത്തുടങ്ങി; വിഴിഞ്ഞത്ത് തോണി മറിഞ്ഞ് കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

By Web TeamFirst Published May 27, 2021, 6:53 AM IST
Highlights

കാലാവസ്ഥാ മുന്നറിയിപ്പില്ലാത്തതും, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും തിരിച്ചടിയായെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി കരതൊട്ട യാസ് ഇന്നോടെ ദുർബലമാകും. തീവ്ര ചുഴലിക്കാറ്റിൽ നിന്നും ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി യാസ് പരിണമിക്കും. യാസ് പ്രഭാവത്തിൽ ഇന്ന് ജാർഖണ്ഡിൽ കനത്ത മഴ പെയ്യും. പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലും മഴ പെയ്യും. ഇന്നലെ ഒഡീഷ, ബംഗാൾ തീരങ്ങളിൽ വീശിയടിച്ച യാസ് ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ബംഗാളിൽ മൂന്നുലക്ഷം വീടുകൾക്ക് കേടുപറ്റി. ഒഡീഷയിലെ തീരപ്രദേശങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ വെള്ളം കയറി.

തിരുവനന്തപുരം വിഴിഞ്ഞത്ത് തോണി മറിഞ്ഞ് കാണാതായ രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പില്ലാത്തതും, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും തിരിച്ചടിയായെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം.

വിഴിഞ്ഞം, പൂന്തുറ എന്നിവടങ്ങളില്‍ നിന്ന് കടലില്‍ പോയി ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മടങ്ങിയെത്തിയ നാല് വള്ളങ്ങളാണ് അപകടത്തില്‍പെട്ടത്. ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്പോള്‍ മണല്‍തിട്ടയിലിടിച്ച് മറിയുകയായിരുന്നു. യാസ് ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ലെന്നും. കേരള തീരത്തു നിന്നും മത്സ്യബന്ധനത്തിനു പോകാന്‍ തടസ്സമില്ലെന്നുമാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചരുന്നത്.ഇാ സാഹചര്യത്തിലാണ് തൊഴിലാളികള്‍ വള്ളമിറക്കിയത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമ്മാണം തുടങ്ങിയതും അപകടസാധ്യത കൂട്ടെയന്ന് ആക്ഷേപമുണ്ട്. കടല്‍ക്ഷോബമുണ്ടാകുമ്പോള്‍ ഹാർബറിനുള്ളിൽ തിരയടി ശക്തമാവുകയും ,വള്ളമോടിച്ചു കയറാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നു.മറൈൻ എൻഫോഴ്സ്മെന്റും മറൈൻ ആംബുലൻസും രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയന്ന് കോസ്റ്റല്‍ കള്‍ച്ചറല്‍ ഫോറം ആരോപിച്ചു. അതേസമയം അപകടമുണ്ടായ രാത്രിതന്നെ മികച്ച രക്ഷാപ്രവർത്തനം നടത്തി, നിരവധി ജീവനുകള്‍ രക്ഷിച്ച കോസ്റ്റ്ഗാര്‍ഡിനേയും കോസ്റ്റല്‍ പൊലീസിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പ്രോട്ടോക്കോളുണ്ടെന്നും അത് കര്‍ശനമായി പാലിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!