
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശി 23 കാരി അഞ്ചുമോളാണ് കൊല്ലപ്പെട്ടത്. അഞ്ചുമോളുടെ ഭര്‍ത്താവ് വാക്കടപ്പുറം സ്വദേശി യുഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. എലമ്പുലാശ്ശേരിയിൽ വാക്കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത്. വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ പിടിച്ചു തള്ളുകയായിരുന്നു. സംഭവശേഷം ഭർത്താവ് യുഗേഷ് മണ്ണാർക്കാട് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. യുഗേഷിന്റെ വീടിന് സമീപത്തുള്ള കല്ലുവെട്ട് കുഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകളുണ്ട്.
കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. കോട്ടയം അയർക്കുന്ന് വെള്ളിമടം ജയ് മോന്‍റെ മകളാണ് അജ്ഞുമോൾ. രണ്ട് വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. രണ്ടു പേരുടെയും രണ്ടാം വിവാഹമാണ്. ഇരുവരും തമ്മിൽ നിരന്തരം കലഹമുണ്ടാവാറുള്ളതായി നാട്ടുകാർ പറയുന്നു. മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് പറളി മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജ്ഞു മോൾ ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. യുഗേഷിനും അജ്ജു മോൾക്കും ഒരു വയസുള്ള മകനുണ്ട്.