'ഒരു ബാപ്പക്ക് ജനിച്ചവനാണ് ഞാൻ; പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ നിലപാടിൽ മാറ്റമില്ല'; സലാമിനെ തള്ളി മുനീർ

By Web TeamFirst Published Sep 30, 2022, 6:35 PM IST
Highlights

നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുനീറിന്റെ പ്രതികരണം. 

കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ.  ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്ന് മുനീർ ആവർത്തിച്ചു. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്നും മുനീർ കൂട്ടിച്ചേർത്തു. നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുനീറിന്റെ പ്രതികരണം. 

പോപ്പുലർ ഫ്രണ്ട് നിരോധന വിവരം പുറത്ത് വന്നതിന് പിന്നാലെ നടപടിയെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറായിരുന്നു ആദ്യം രംഗത്തെത്തിയത്. മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെയാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണമെന്നാവശ്യപ്പെട്ട മുനീർ, തിരുത്തൽ വരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. 

11 പിഎഫ്ഐ നേതാക്കളും റിമാൻഡിൽ, പ്രതികളെ വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ

എന്നാൽ പിഎംഎ സലാമിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതു സംശയാസ്പദമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി സലാമിന്റെ പ്രതികരണം. നിരോധനം പുറത്തു വന്ന ഉടൻ ലീഗ് നേതാക്കൾ പലരും ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം വിശദീകരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടില്‍ തെറ്റിദ്ധരിക്കപ്പെട്ട് എത്തിച്ചേര്‍ന്നവരെ ലീഗിലെത്തിക്കണമെന്ന് പറഞ്ഞ കെ എം ഷാജിയും നിരോധനം തെറ്റാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മുനീർ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അസന്നിഗ്ധമായി അറിയിച്ചത്. 

click me!