സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നു; ഗവർണർക്കെതിരെ വിമര്‍ശനവുമായി കാനം

By Web TeamFirst Published Sep 30, 2022, 6:17 PM IST
Highlights

ഗവർണർ ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് കാനം രാജേന്ദ്രന്‍റെ വിമര്‍ശനം. എൽഡിഎഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്ന് കാനം വിമര്‍ശിച്ചു. ഗവർണർ ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് കാനം രാജേന്ദ്രന്‍റെ വിമര്‍ശനം. എൽഡിഎഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം രാജേന്ദ്രൻ വിമര്‍ശിച്ചു. ഇതിനെ പാർട്ടി അതിജീവിക്കും. പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം പറഞ്ഞു. എൻഡിഎയ്ക്ക് ബദൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപം കൊടുക്കണം. ചിന്നഭിന്നമായ പ്രതിപക്ഷമാണ് എൻ ഡി എ അധികാരത്തിൽ വരാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: പൊതുസമ്മേളനം ജനറല്‍ സെക്രട്ടറിയെ അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിലൂടെ, കീഴ്‍വഴക്കം ലംഘിച്ച് സിപിഐ

സിപിഐയിൽ വിഭാഗീയതയുണ്ടെന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുന്നുവെന്നും കാനം പറഞ്ഞു.  40ൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമായി പ്രചരിപ്പിക്കുന്നു. പാർട്ടി ഒരു തീരുമാനമെടുത്താൽ ഒറ്റക്കെട്ടായി നടപ്പാക്കും. സിപിഐ അഭിപ്രായമുള്ള സഖാക്കളുടെ പാർട്ടിയാണ്. നാല്പത് പേർ പങ്കെടുത്ത ഒരു സമ്മേളനത്തിന്റെ ചർച്ചയിൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമാണ് എന്ന് വാർത്ത കൊടുക്കുന്നത് ശരിയല്ല. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ ഇത്തരം ചർച്ചകൾ നടക്കും. അത് തെറ്റാണെന്ന് പറയാനാകില്ല. എന്നാൽ ഒരു തീരുമാനമെടുത്താൽ പാർട്ടി അടി മുതൽ മുടി വരെ ഒറ്റക്കെട്ടായി നില്‍കുമെന്നും കാനം പറഞ്ഞു.

Also Read: പരസ്യവിമർശനത്തിൽ നേതാക്കൾക്കെതിരെ സിപിഐ എക്സിക്യൂട്ടീവ്; അയഞ്ഞ് ദിവാകരൻ, പ്രതികരിച്ച് കെ ഇ ഇസ്മയിലും

അതിനിടെ, മുമ്പില്ലാത്ത രീതിയിൽ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സിപിഐ എക്സിക്യൂട്ടീവ് വിമർശനമുന്നയിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്.

click me!