
തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്.
വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാർ നിരന്തരം ശല്യം ചെയ്തപ്പോൾ കൂട്ട ആത്ഹത്യ ചെയ്യാൻ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അഫ്സാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. കൂട്ടക്കൊലയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയെ പ്രതി ലക്ഷ്യമിട്ടിരുന്നില്ലെന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. തലക്കടിയേറ്റ് ലത്തീഫ് നിലത്ത് വീണപ്പോൾ അടുക്കളയിൽ നിന്നും ഓടിവന്ന ഷാഹിദ നിലവിളിക്കാൻ ശ്രമിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയതെന്നാണ് അഫാൻ പൊലീസിന് മൊഴി നല്‍കിയത്. കടബാധ്യതക്ക് ഉമ്മയാണ് കാരണമെന്ന് എപ്പോഴും അമ്മൂമ്മ കുറ്റപ്പെടുത്തുമായിരുന്നു. അത് കൊണ്ടാണ് അമ്മയെ ആക്രമിച്ച ശേഷം അമ്മൂമ്മയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അഫാന്‍റെ മൊഴി.
അറസ്റ്റിന് പിന്നാലെ അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റാൻ പൊലീസ്, പിന്നിൽ കടക്കെണി തന്നെയെന്ന് നിഗമനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam