
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പഞ്ചിംഗിനെ എതിർത്ത് ഐഎഎസ് ഉദ്യോഗസ്ഥർ. പഞ്ചിംഗിൽ നിന്ന് ഒഴിവാക്കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ളവര്‍ക്ക് കൃത്യസമയത്ത് സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്യാൻ കഴിയില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.
പഞ്ചിംഗിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങും. ആഭ്യന്തര സെക്രട്ടറിക്കും ഊർജ്ജ - വ്യവസായ സെക്രട്ടറിമാർക്കുമെല്ലാം ഈ മാസം ശമ്പളം മുടങ്ങി. ഇതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥർ എതിർപ്പുമായി ചീഫ് സെക്രട്ടറിയെ കണ്ടത്. സെക്രട്ടറിയേറ്റിന് പുറത്ത് നിരവധി യോഗങ്ങളിൽ പങ്കെടുക്കാനുള്ളതിനാൽ സെക്രട്ടറിമാർക്ക് രാവിലെയും വൈകുന്നരവും കൃത്യമായ പഞ്ചിംഗ് അപ്രായോഗികമെന്നാണ് ഐഎഎസുകാർ പറയുന്നത്.
സെക്രട്ടറിമാരുടെ പരാതി പൊതുഭരണസെക്രട്ടറി റിപ്പോർട്ടാക്കി സർക്കാരിന് സമർപ്പിക്കാനാണ് സാധ്യത. നേരത്തെ പഞ്ചിംഗിൽ നിന്നും ഐഎഎസുകാരെ ഒഴിവാക്കണമെന്ന പൊതുഭരണ സെക്രട്ടറിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളിയിരുന്നു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ജോലി സമയത്തിൽ കൃത്യത വരുത്താനാണ് പിണറായി വിജയൻ സർക്കാർ പഞ്ചിംഗ് നടപ്പാക്കിയത്. ജീവനക്കാരുടെ സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam