ഒരാഴ്ച കൊണ്ട് കേരളത്തിൽ നിന്ന് 1200 പേരുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം
പാലക്കാട്: കേരളത്തിൽ സമൂഹ വ്യാപനമുണ്ടോയെന്ന് കണ്ടെത്താൻ ഐസിഎംആര്‍ സംഘം പാലക്കാടെത്തി. ഒരാഴ്ച കൊണ്ട് കേരളത്തിൽ നിന്ന് 1200 പേരുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. ഇന്ത്യ ഒട്ടാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണിത്. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടീം സാമ്പിളുകള്‍ ശേഖരിക്കുന്നത്.
ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്ന് 1200 പേരുടെ സാമ്പിളുകളെടുക്കും. ഇതിന്‍റെ ഭാഗമായി പാലക്കാട് ജില്ലയിലെ 10 കേന്ദ്രങ്ങളിൽ നിന്ന് 400 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ ലക്ഷണമില്ലാത്തവരിലും രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തവരിലുമാണ് പരിശോധന നടത്തുക.
ഇതിനായി 20 അംഗ മെഡിക്കൽ സംഘം കേരളത്തിൽ പ്രവർത്തിക്കും. ഇന്ത്യയിലാകെ 69 ജില്ലകളിളാണ് ഐസിഎംആർ സംഘം സർവ്വേ നടത്തുന്നത്. തുടർന്ന് ദില്ലിയിലെ ഐസിഎംആർ ആസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരിശോധനാഫലങ്ങൾ ക്രോഡീകരിച്ച് നിഗമനത്തില്‍ എത്തിച്ചേരും.