
ദില്ലി: ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ നിർബന്ധമായും കൊവിഡ് വാക്സീൻ സ്വീകരിക്കണമെന്ന് ഐസിഎംആർ നിർദേശം. കൊവിഡ് വന്ന് പോയവരും വാക്സീൻ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 24 ദിവസത്തിനുള്ളിൽ 60 ലക്ഷം പേർ വാക്സീൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾ ഉള്ളവർ നിർബന്ധമായും വാക്സീൻ സ്വീകരിക്കണമെന്നാണ് ഐസിഎംആർ നിർദേശം. ഇത്തരക്കാരിൽ കൊവിഡ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ ഇവർ വാക്സീൻ എടുക്കാൻ വിമുഖത കാണിക്കരുത്. ആശങ്കയുള്ളവർക്ക് വിദഗ്ധ ഉപദേശം തേടിയ ശേഷം വാക്സീൻ എടുക്കാമെന്നും ഐസിഎംആർ വ്യക്തമാക്കി. കൊവിഡ് വന്ന് പോയ മൂന്നിൽ ഒരാൾക്ക് ആൻറിബോഡി രൂപപ്പെട്ടില്ലെന്ന് തെളിഞ്ഞതായി ഐസിഎംആർ പറഞ്ഞു. അതിനാൽ കൊവിഡ് വന്നുപോയവർക്കും വാക്സീൻ നിർബന്ധമാണ്.
ഫെബ്രുവരി രണ്ട് മുതൽ രാജ്യത്ത് ആരോഗ്യപ്രവർത്തകർക്കൊപ്പം മുന്നണി പ്രവർത്തകർക്കും വാക്സീൻ നൽകി തുടങ്ങി. 11 സംസ്ഥാനങ്ങൾ മുൻഗണന പട്ടികയുടെ 65 ശതമാനം പേർക്കും വാക്സീൻ നൽകി കഴിഞ്ഞു. അമേരിക്ക 26 ദിവസവും, ബ്രിട്ടൺ 46 ദിവസവും കൊണ്ടാണ് 60 ലക്ഷം പേർക്ക് നാക്സീൻ നൽകിയത്. ഇന്ത്യ 24 ദിവസം കൊണ്ട് ഇത് ചെയ്തു എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam