ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം; ആരോഗ്യ വകുപ്പിന് നാല് അവാര്‍ഡുകള്‍

Published : Sep 26, 2025, 09:18 PM IST
Four awards for the Health Department

Synopsis

സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് അവാര്‍ഡുകളില്‍ നാലെണ്ണം ആരോഗ്യ വകുപ്പ് കരസ്ഥമാക്കി. ഇ-ഹെല്‍ത്ത് വിഭാഗത്തില്‍ ആശാധാര പദ്ധതിക്ക് ഒന്നാം സ്ഥാനവും ആരോഗ്യ കിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു.

തിരുവനന്തപുരം: ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇ-ഗവേണന്‍സ് അവാര്‍ഡുകളില്‍ 4 എണ്ണം ആരോഗ്യ വകുപ്പിന് ലഭിച്ചു. ഇ-ഹെല്‍ത്ത് ആന്റ് ഇ-മെഡിസിന്‍ വിഭാഗത്തില്‍ ആശാധാര പദ്ധതി ഒന്നാം സ്ഥാനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം പ്രത്യേക ജ്യൂറി പുരസ്‌കാരവും നേടി. ആരോഗ്യ കിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. മുഖ്യമന്ത്രിയില്‍ നിന്നും എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ആശാധാര സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. രാഹുല്‍ യു.ആര്‍., മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മഞ്ജുശ്രീ തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ആശാധാര പദ്ധതിയിലൂടെയാണ് ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റുവെയര്‍ സജ്ജമാക്കി. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നത് ഇതിലൂടെയാണ്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നു. നിലവില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 324 പേര്‍ക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നല്‍കിയത്. ഈ പദ്ധതി മാതൃകാപരമായി നടത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. ആരോഗ്യ കിരണം പദ്ധതിയുടെ ഡിജിറ്റലൈസേഷന് ഡിജിറ്റല്‍ പ്രോസസ്സ് റീ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഇ സിറ്റിസണ്‍ സര്‍വീസ് ഡെലിവറി ആന്റ് എം-ഗവേണന്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.

കഴിഞ്ഞ 3 വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. നാലേകാല്‍ വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7163 കോടി രൂപയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 544 കോടി രൂപയുടെ സൗജന്യ ചികിത്സയും നല്‍കി. ആരോഗ്യ കിരണം വഴി 16.3 ലക്ഷം കുട്ടികള്‍ക്ക് 68.3 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയിട്ടുണ്ട്. നിലവില്‍ 43.07 ലക്ഷം കുടുംബങ്ങള്‍ കാസ്പില്‍ ഉള്‍പ്പെടുന്നു.

ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച AWaRe മെട്രിക്‌സ് പ്രകാരം ലോകത്ത് ആദ്യമായി മൈക്രോബയോളജി കള്‍ച്ചര്‍ റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് വികസിപ്പിച്ചത് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ്. കാര്‍സാപ്പിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ ഫോര്‍മാറ്റ് കേരളത്തിനകത്തും പുറത്തുമുള്ള പല സ്ഥാപനങ്ങളും പിന്തുടരുന്നു. ഇതിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം പുരസ്‌കാരത്തിന് അര്‍ഹരായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ